തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വോട്ടെടുപ്പ് പൂർത്തിയായി. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിൽ രാവിലെ കനത്ത മഴയായിരുന്നു. ആദ്യ രണ്ടര മണിക്കൂറില്‍തന്നെ ഏഴ് ജില്ലകളിലുമായി 21 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. മലബാർ മേഖലയിൽ ചില അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.
വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം നടന്നു. തളിപ്പറമ്പ് ഏഴാംമൈലിൽ ലീഗ്–സിപിഎം സംഘർഷത്തെ തുടർന്നു ബോംബേറുണ്ടായി. പത്തുപേർക്കു പരുക്കേറ്റു. സന്ധ്യയോടെ തളിപ്പറമ്പ് ടൗണിൽ പൊലീസ് ജീപ്പിനു നേരെ കല്ലേറുണ്ടായി. മാത്തിലിൽ യുഡിഎഫ് സ്ഥാനാർഥിയെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പ് തകർത്തു. എസ്ഐക്കും പൊലീസുകാരനും സ്ഥാനാർഥിക്കും പരുക്കേറ്റു. തലശേരിക്കടുത്ത് കരിയാട് പുളിയനമ്പ്രം, മാങ്ങാട്ടിടം മെരുവമ്പായി എന്നിവിടങ്ങളിലും അക്രമം നടന്നു. കോട്ടയം പഞ്ചായത്തിലെ മൗവേരിയിൽ എസ്ഡിപിഐ – സിപിഎം സംഘർഷത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു.
പോളിംഗ് പൂർത്തിയാകുമ്പോൾ ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെയാണ്:
തിരുവനന്തപുരം – 72%
കൊല്ലം – 74%
ഇടുക്കി – 75 %
കോഴിക്കോട്- 74%
വയനാട് -80 %
കണ്ണൂർ – 76 %
കാസർഗോഡ് – 76 %
ഇടുക്കിയിൽ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 75 ശതമാനം വോട്ട് പോൾ ചെയ്തു. മൂന്നാറിൽ കനത്ത പോളിങ്ങാണ് നടന്നത് . ഇവിടെ രണ്ടിടത്ത് വോട്ടിങ് യന്ത്രം തകരാറിലായി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നു മന്ത്രി അറിയിച്ചു. ഇടമലക്കുടിയിൽ കനത്ത പോളിങ്. 72%
കണ്ണൂർ ജില്ലയിലെ മൂന്നു ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. പയ്യന്നൂർ നഗരസഭ, ഇരിട്ടി പായം പഞ്ചായത്ത്, കരിവെള്ളൂർ എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രമാണു പണിമുടക്കിയത്. പാനൂർ നഗരസഭയിലെ രണ്ടാം വാർഡിലെ വെബ് ക്യാമറ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നില്ല. അന്വേഷണത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി.
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽപി സ്കൂളിലെ ബൂത്തിൽ യുഡിഎഫ് വനിതാ സ്ഥാനാർഥി രേഷ്മയെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. പോളിങ് തടസ്സപ്പെട്ടിട്ടില്ല.
കോഴിക്കോട് കോർപറേഷനിൽ 74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏഴു കോഴിക്കോട് കോർപറേഷൻ പരിധിയിലെ ചില ബൂത്തുകൾ, ഗ്രാമ പ്രദേശങ്ങളായ ചെമ്പനോട, ചക്കിട്ടപാറ, ചെരണ്ടത്തൂർ, പയ്യോളി, ഒഞ്ചിയം, മുട്ടുങ്ങൽ, വളയം എന്നിവിടങ്ങളിൽ വോട്ടിങ് മെഷീനുകളിൽ തകരാറുണ്ട്. ഇവിടെ വോട്ടെടുപ്പു നിർത്തിവച്ചു.
കിഴക്കന്‍ മേഖലകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും മുന്‍തൂക്കമുള്ള പ്രദേശങ്ങളാണെങ്കില്‍ വടക്കന്‍ മേഖലയില്‍ ബിജെപിയും മുസ്‌ളീംലീഗിനും സ്വാധീനമുണ്ട്. കാസര്‍ഗോട്ട് 1406 പോളിംഗ് സ്‌റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. 410 ബൂത്തുകള്‍ പ്രത്യേക ഭാഷാപദവിക്കാര്‍ക്ക് വേണ്ടിയുണ്ട്. കനത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ഒപ്പം ബിജെപിയും ഇവിടെ ശക്‌തമായ സ്വാധീനം ചെലുത്തുന്നു.