ബീജിംഗ്: മൊബൈല്‍ നോക്കി ചാറ്റ് ചെയ്തുകൊണ്ട് നടന്ന യുവതി തടാകത്തില്‍ വീണു മരിച്ചു. കിഴക്കന്‍ ചൈനയിലെ സീജിയാംഗില്‍ വാംങ് എന്ന 28കാരിയാണ് തടാകത്തില്‍ വീണു മരിച്ചത്. സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റോഡിലൂടെ നടന്ന യുവതി ഫോണില്‍ ശ്രദ്ധ പതിപ്പിച്ചാണ് നടന്നു നീങ്ങുന്നത്. പിന്നീട് തടാകത്തിന്റെ അരികത്തായി എത്തുകയും കാല്‍ തെന്നി തടാകത്തിലേക്ക് വീഴുകയും ചെയ്യുന്നു. ഒരു മിനുട്ടോളം വെള്ളത്തില്‍ കൈകാലിട്ടടിച്ച യുവതി പിന്നീട് മുങ്ങിപ്പോകുന്നതും കാണാം.
രാവിലെ യുവതിയെ അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് യുവതിയുടെ ചെരുപ്പുകള്‍ തടാകത്തില്‍ കണ്ടു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ഫോണുകളുടെ നിരന്തര ഉപയോഗം അപകടം വിളിച്ചുവരുത്തുന്നത് പതിവായ സാഹചര്യത്തില്‍ വാംങിന്റെ ദുരന്തം ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വലിയ വാർത്തയായിട്ടുണ്ട്. മരിച്ച യുവതി രണ്ട് കുട്ടികളുടെ അമ്മയായിരുന്നു.