റായ്‌പൂർ: ‘നിങ്ങൾ സ്കൂളിലേക്ക് വരുമ്പോൾ ദിവസവും ഓരോ ആലില കൊണ്ടുവരണം’- അധ്യാപകർ കുട്ടികളോട് പറഞ്ഞതാണ് ഇക്കാര്യം. പഠനകാര്യത്തിനാണ് ഇതെന്നു കരുതിയെങ്കിൽ തെറ്റി. സ്കൂളിലെ പ്രേതത്തെ പമ്പകടത്തുന്നതിനാണിത്. റായ്‌പൂരിലെ ഒരു സ്കൂളിലാണ് ആലില വിദ്യ പ്രയോഗിച്ചത്. സംഭവം വിവാദമായി. സ്കൂളിലും പരിസരങ്ങളിലും പ്രേതശല്യമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തൽ. സ്കൂൾ കോമ്പൗണ്ടിൽ ഒരു പെൺകുട്ടി തലചുറ്റി വീണതോടെയായിരുന്നു കഥകളുടെ തുടക്കം. പ്രേതബാധ കൊണ്ടാണ് പെൺകുട്ടി അസുഖബാധിതയായതെന്നായിരുന്നു പ്രചരണം. ഈ പ്രേതകഥ കാട്ടുതീ പോലെ പടർന്നു. തുടർന്നാണ് സ്കൂൾ അധികൃതർ ആലിലയുമായി എത്താൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. എല്ലാവരും നിർബന്ധമായും ഒരു ആലില വീതം സ്കൂളിൽ കൊണ്ടുവരണമെന്നായിരുന്നു നിർദ്ദേശം. പ്രേതത്തെ അകറ്റാൻ ആലില ബെസ്റ്റ് എന്നായിരുന്നു ചിലരുടെ കണ്ടുപിടിത്തം.
തലചുറ്റിവീണ കുട്ടിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് പണി പാളിയത്. ശ്വാസകോശത്തിലെ ചില പ്രശ്നങ്ങൾ മൂലമാണ് കുട്ടിക്ക് തലചുറ്റലുണ്ടായതെന്ന് പരിശോധനയിൽ വ്യക്തമായി. അതോടെ സ്കൂൾ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. എന്നാൽ, ആധുനിക യുഗത്തിൽ സ്കൂൾ അധികൃതർ തന്നെ ഇത്തരമൊരു അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ലെന്നായിരുന്നു അവർ പറയുന്നത്.