ഏഡൻ ∙ യെമനിലെ ഏഡനിൽ വിമതവിഭാഗമായ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ സൗദി നയിക്കുന്ന അറബ് സഖ്യസേനയിലെ 15 പേർ കൊല്ലപ്പെട്ടു. യുഎഇ സൈനിക ക്യാംപ് ജീവനക്കാരനായി ഇവിടെയുണ്ടായിരുന്ന മലപ്പുറം ഒഴൂർ എരനെല്ലൂർ കെ. ഹനീഫയും (51) കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. ജൂലൈയിൽ വിമതപക്ഷത്തിൽനിന്ന് ഏഡൻ പിടിച്ചെടുത്ത ശേഷമുണ്ടായ ഏറ്റവും കനത്ത ആക്രമണമാണുണ്ടായത്.
സർക്കാരിന്റെ താൽക്കാലിക ആസ്ഥാനമായ ഖസ്‌ർ ഹോട്ടലിനു നേരെയായിരുന്നു പ്രധാനമായും ആക്രമണം. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. യെമൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഖാലിദ് ബഹാഹും ഒട്ടേറെ മന്ത്രിമാരും ഹോട്ടലിൽ ഉണ്ടായിരുന്നെങ്കിലും സുരക്ഷിതരാണ്.
സഖ്യസേനയിലെ യുഎഇ സൈനികർക്കായിരുന്നു ഇവിടെ സുരക്ഷാച്ചുമതല. കൊല്ലപ്പെട്ടവരിൽ നാലുപേർ യുഎഇ സൈനികരാണ്. അറബ് സൈനികർ തങ്ങുന്ന മറ്റൊരു കേന്ദ്രത്തിനു നേരെയും മിസൈൽ ആക്രമണമുണ്ടായി. യെമൻ തലസ്ഥാനമായ സനായിൽ പള്ളിക്കു നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഉത്തവാദിത്വം ഐഎസ് ഭീകരർ ഏറ്റെടുത്തു.