പ്രശ്ന പരിഹാരപൂജ എന്ന പേരിൽ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റില്‍. കൂടോത്രം ചെയ്ത് കുടുംബാംഗങ്ങളെ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തി പൂജയ്ക്ക് എത്തുന്ന യുവതികളെ പീഡിപ്പിച്ചുവന്ന മുണ്ടൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയായ പൂങ്കോട്ടില്‍ വീട്ടില്‍ സന്തോഷ് (35) ആണ് അറസ്റ്റിലായത്. ഭര്‍ത്താക്കന്മാരുടെ മദ്യപാനം മാറ്റാമെന്നും കുട്ടികളില്ലാത്തവര്‍ക്കു സന്താനങ്ങളെ നല്‍കാമെന്നും ജ്യോതിഷികളുടെ ചാര്‍ത്ത് പ്രകാരമുള്ള പരിഹാരക്രിയകള്‍ ചെയ്തു നല്‍കാമെന്നുമെല്ലാം ജ്യോതിഷമാസികകളില്‍ പരസ്യം ചെയ്തായിരുന്നു ഇയാള്‍ ആള്‍ക്കാരെ ആകര്‍ഷിച്ചിരുന്നത്.
പരസ്യം കണ്ട് വീട്ടിലെ ചാത്തന്‍സ്വാമി ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. പൂജയ്ക്കായി കേരളത്തില്‍ നിന്നും പുറത്തു നിന്നും ആള്‍ക്കാര്‍ എത്തിയിരുന്നു.പീഡനത്തെ ആരെങ്കിലും എതിര്‍ത്താല്‍ ശപിക്കുമെന്നും ബന്ധുക്കളെ അപായപ്പെടുത്തുമെന്നും പൂജ നടത്തി കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്.
18 വര്‍ഷമായി ഈ രീതി പരീക്ഷിച്ചിരുന്ന ഇയാള്‍ക്കെതിരേ കഴിഞ്ഞ 29 ന് രണ്ടു സ്ത്രീകള്‍ പരാതിയുമായി എത്തുകയായിരുന്നു. ജ്യോതിഷ മാധ്യമങ്ങള്‍ വഴിയായിരുന്നു ഇയാള്‍ പരസ്യം നല്‍കിയിരുന്നത്. പീഡനത്തിന് ഇരയായ ചില സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുക്കുകയായിരുന്നു.