തിരുവനന്തപുരം∙ പുറ്റിങ്ങൽ വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്കനിർമാണ ശാലകളിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. കോടതിയുത്തരവുണ്ടായിട്ടും സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാത്തതിനെ തുടർന്ന് സമീപവാസികൾ ഭീതിയിലാണ്.ജനവാസമേഖലയോട് ചേർന്നാണ് ആറ്റിങ്ങലിലും വർക്കലയിലുമുള്ള പടക്കനിർമാണശാലകൾ.
ആർക്കും കടന്നുകയറാവുന്ന ആറ് കെട്ടിടങ്ങളിലായി ഒരു സുരക്ഷയുമില്ലാതെ വൻ സ്ഫോടകവസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് ദുരന്തമുണ്ടായതിന്റെ പിറ്റേദിവസം ഇവിടെ പൊലീസ് റെയ്ഡ് നടത്തി മുദ്രവച്ചതാണ്. ഈ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കണമെന്ന വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു. താപനില ഉയർന്നാൽ സ്വയം തീപിടിക്കുന്ന രാസവസ്തുക്കൾ പോലും ഈ സ്ഫോടക വസ്തുക്കളിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന വാർത്തകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. രണ്ടിടത്തെയും സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കണമെന്ന് കാക്കനാടുള്ള കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ഓഫിസിൽ അറിയിച്ചെങ്കിലും ഇതുവരെ വിദഗ്ധരാരും എത്തിയില്ല.