യു എൻ ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും 23 ലക്ഷം രൂപ തട്ടി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 2022 മുതല്‍ ഫേസ്ബുക്ക് വഴി സുഹൃത്തായ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്ന് താനെയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ 41കാരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ബിസിനസ് യോഗത്തിലും യുണൈറ്റഡ് നേഷന്‍സ് ഉച്ചകോടിയിലും സംസാരിക്കാനുള്ള അവസരം വാഗ്ദാനം നല്‍കിയാണ് യുവതി ഡോക്ടറില്‍നിന്ന് പണം തട്ടിയത്. യുഎന്‍ പരിപാടിയില്‍ “ആരോഗ്യകരമായ മാനസികാവസ്ഥ” എന്ന വിഷയത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാമെന്നാണ് യുവതി ഡോക്ടറെ വിശ്വസിപ്പിച്ചത്.
കാര്‍ഡിയോളജി മേഖലയിലെ മികവിന് ഡോക്ടര്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും ഒരു പ്രമുഖ ബിസിനസ് മാഗസിനില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുമെന്നും യുവതി ഡോക്ടര്‍ക്ക് വാഗ്ദാനം നല്‍കി. ഇക്കാര്യങ്ങള്‍ പറഞ്ഞ് പലതവണയാണ് യുവതി ഡോക്ടറില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍ അടുത്തിടെയായി ഫോണ്‍ വിളിച്ചിട്ട് യുവതി എടുക്കാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് ഡോക്ടര്‍ക്ക് മനസിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 420 (വഞ്ചന) പ്രകാരം യുവതിക്കെതിരെ വര്‍ത്തക് നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ യുവതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. താനെ വര്‍ത്തക് നഗര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടരുകയാണ്.