ചെങ്ങന്നൂർ ∙ ഇരുപതു ദിവസം മുൻപു വരെ കളിചിരികളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല ആ വീട്ടിൽ. പാഞ്ഞെത്തിയ ദൗർഭാഗ്യം പേരിശേരി കോളനിയിലെ പണിതീരാത്ത, അയിലിത്തറയിൽ വീടിന്റെ ഇത്തിരിപ്പോന്ന സന്തോഷത്തെ തല്ലിക്കെടുത്തിയതു ജനുവരി എട്ടിനാണ്. ചില്ലറ കച്ചവടത്തിലൂടെ വീടു പോറ്റിയിരുന്ന വീട്ടുകാരൻ സഞ്ജുവിനെ (33) പ്രഭാതസവാരിക്കിടെ മാവേലിക്കര–ചെങ്ങന്നൂർ റോഡിൽ പേരിശേരി ചിറമേൽപടി സെന്റ് മേരീസ് ആശുപത്രിക്കു സമീപം ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയപോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകൾ.
ചികിൽസയിലിരിക്കെ പിറ്റേന്നു പുലർച്ചെ സഞ്ജു ഈ ലോകം വിട്ടുപോയപ്പോൾ അനാഥരായതു നാലു പേരാണ്. അച്ഛൻ ദാമോദരൻ, അമ്മ പൊന്നമ്മ, ഭാര്യ ബിന്ദുമോൾ, മകൾ മൂന്നര വയസ്സുകാരി അമേയ എന്നിവർ. കടകളിൽ മുട്ട എത്തിച്ചു കൊടുക്കുന്ന ചെറിയ ബിസിനസായിരുന്നു സഞ്ജുവിന്. കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു ഈ ചെറുപ്പക്കാരൻ. നാളുകൾക്കു മുൻപുണ്ടായ പക്ഷാഘാതത്തിന്റെ അവശതകളിൽ നിന്നു പൂർണമായും മോചിതയായിട്ടില്ലാത്ത പൊന്നമ്മ തളർന്നിരിപ്പാണ്. ഇതിനിടെ വീണു കൈ ഒടിയുകയും ചെയ്തു.
അസുഖം മൂലം ജോലിക്കു പോകാൻ ദാമോദരനും കഴിയുന്നില്ല. ദാമോദരനും പൊന്നമ്മയ്ക്കും മരുന്നു വാങ്ങണം, നട്ടെല്ല് വേദന മൂലം വലയുന്ന ബിന്ദുവിനു ചികിൽസയ്ക്കു പണം വേണം, അമേയയെ സ്കൂളിൽ ചേർക്കണം അങ്ങനെ മുന്നോട്ടുള്ള ജീവിതം വലിയ ചോദ്യചിഹ്നങ്ങളായി ഇവർക്കു മുന്നിൽ തെളിയുന്നു.
സുമനസ്സുകളുടെ കരുണയുണ്ടെങ്കിൽ ഈ കുടുംബത്തിനു ജീവിക്കാനാകും. ബിന്ദുമോളുടെ പേരിൽ യൂക്കോ ബാങ്ക് ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ട് നമ്പർ: 19150110023167. ഐഎഫ്എസ്‌സി : UCBA0001915. ഫോൺ: 98477 17588.