പാലക്കാട്: മൂന്നു വർഷമായി നിരന്തര ബലാല്‍സംഗത്തിനിരയായി പ്രസവിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ 16 വയസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായി പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില തകര്‍ന്നതോടെയാണ് വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കൗമാര പ്രായത്തിലുള്ള പ്രസവമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില തകര്‍ത്തത്. മൂന്ന് വര്‍ഷമായി തുടരുന്ന ലൈംഗിക പീഡനവും പ്രസവവുമെല്ലാം കുട്ടിയുടെ നില ഗുരുതരമാക്കി. രക്തത്തേയും വൃക്കയേയും മോശമായി ബാധിക്കുന്ന രോഗലക്ഷണങ്ങള്‍ കണ്ടെതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് പെണ്‍കുട്ടിയെ മാറ്റിയത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുകയും യൂറിയയുടെ അളവ് കൂടിയതുമാണ് അപായസൂചന നല്‍കിയത്. പെണ്‍കുട്ടി പ്രസവിച്ച അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മലമ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തിന് കൈമാറിയതായി നിര്‍ഭയ ഡയറക്ടര്‍ പി.ഇ ഉഷ അറിയിച്ചു.
ജൂലൈ 25നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളില്‍ ഒരാള്‍ ജയിലിലാണ്. എന്നാല്‍ ഒരാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 45 വയസുകാരനായ കുഴല്‍മന്ദം സ്വദേശി പടിഞ്ഞാറെതറ രമേശ് നായരാണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി മൂന്ന് വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുടുംബം തമിഴ്‌നാട്ടിലേക്ക് താമസം മാറ്റി. കുടുംബത്തെ കാണാതായതോടെ നാട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഈറോഡില്‍ ഒരു വീട്ടിലുള്ളതായി കണ്ടെത്തിയത്. ഇതോടെ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് തിരിച്ചു കൊണ്ടുവന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഇടപെടലോടെയാണ് സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ട് തുടങ്ങിയത്. മെയ് 25ന് പൊലീസ് പ്രതിക്ക് എതിരെ കേസെടുത്തിരുന്നു. ഈറോഡില്‍ പെണ്‍കുട്ടിക്ക് താമസസൗകര്യം ഒരുക്കിയത് പ്രതിയായ രമേശ് നായരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ ഇതേ സാഹചര്യത്തില്‍ മറ്റ് പെണ്‍കുട്ടികളുണ്ടായിരുന്നുവെന്ന സൂചന സംഭവത്തിന് പിന്നില്‍ ഒരു സംഘമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. പ്രതികളെ പേടിച്ച് നാട്ടിലെത്തിയ ഉടന്‍ പെണ്‍കുട്ടിയെ പാലക്കാട്ടുള്ള നിര്‍ഭയ കേന്ദ്രത്തിലാക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. തുടര്‍ന്നാണ് കൃത്യമായ പരിചരണവും ചികല്‍സയും കുട്ടിക്ക് ലഭിച്ചത്.
കോഴിക്കോട് കോടതിയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്ന ആളുകളുടെ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നതായി സൂചന
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: