പാലക്കാട്: മധ്യവയസ്‌കന്റെ മൃതദേഹം വീട്ടിലെ സെപ്‌റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയിലായി. പുതുപ്പരിയാരം പഴയപഞ്ചായത്തിന് സമീപം പാറയ്‌ക്കല്‍ വീട്ടില്‍ മണികണ്‌ഠന്‍(50) ആണ് കൊല്ലപ്പെട്ടത്. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് മണികണ്‌ഠനെ വീട്ടുകാര്‍ കൊന്ന് സെപ്‌റ്റിക് ടാങ്കില്‍ തള്ളിയതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മണികണ്‌ഠന്റെ സഹോദരങ്ങളായ രാജേഷ്(37), സി.ഐ.എസ്.എഫ് കോണ്‍സ്‌റ്റബിള്‍ രാമചന്ദ്രന്‍(45) എന്നിവരെ ഹേമാംബിക നഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ അഞ്ചാം തിയതി മുതലാണ് മണികണ്‌ഠനെ കാണാതായത്. മണികണ്‌ഠന്റെ സഹോദരനായ കൃഷ്‌ണന്‍കുട്ടിയുടെ വിവാഹത്തിനും ഇയാളെ കാണാതായതോടെ ചിലര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അതുവരെ കാണാതായ സംഭവത്തില്‍ പരാതിയില്ലായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്‌ച രാത്രിയോടെ വീട്ടിലെ സെപ്‌റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കളെ കൂടുതല്‍ ചോദ്യംചെയ്‌തതില്‍ കൊലപാതകം സ്‌ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ വീടിനു പിന്നിലെ സെപ്‌റ്റിക് ടാങ്കില്‍ നിന്നും അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് പുറത്തെടുത്തു. പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. മരണം നടന്നത് അഞ്ചാംതിയതി തന്നെയാണോ കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് : കുടുംബ സ്വത്ത് ഭാഗം ചെയ്‌തതില്‍ അവഗണിച്ചതായി മണികണ്‌ഠന് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാള്‍ നിരന്തരം വഴക്കിട്ടു. കഴിഞ്ഞ അഞ്ചാംതിയതിയും തര്‍ക്കവും കൈയേറ്റവും ഉണ്ടായി. പ്രശ്‌നത്തില്‍ സഹോദരങ്ങള്‍ ഇടപെട്ടു. ഇതോടെ നിശ്‌ചയം കഴിഞ്ഞ ഇളയ അനുജന്‍ കൃഷ്‌ണന്‍കുട്ടിയുടെ വിവാഹം മുടക്കുമെന്ന് മണികണ്‌ഠന്‍ ഭീഷണി മുഴക്കി. ഇതേതുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് മണികണ്‌ഠനെ മര്‍ദ്ദിക്കുകയും അവശനായതോടെ കൈകാലുകള്‍ കെട്ടി മുറിയില്‍ പൂട്ടിയിടുകയും ചെയ്‌തു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. പിന്നീട് മൃതദേഹം സെപ്‌റ്റിക് ടാങ്കില്‍ തള്ളി. വിവരം മറച്ചുവച്ച് കഴിഞ്ഞ തിങ്കളാഴ്‌ച കൃഷ്‌ണന്‍കുട്ടിയുടെ വിവാഹവും നടത്തി. എന്നാൽ, ചടങ്ങില്‍ പങ്കെടുത്ത അടുത്ത ബന്ധുക്കളും നാട്ടുകാരും മണികണ്‌ഠന്റെ അസാന്നിധ്യം തിരിച്ചറിഞ്ഞു. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
മോശമില്ലാത്ത ബാങ്ക് ബാലന്‍സും സ്വന്തമായി രണ്ടിടത്തു സ്‌ഥലവും മണികണ്‌ഠന് ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അതിനാല്‍ ഭാഗം വയ്‌പ്പില്‍ കുറവാണ് ലഭിച്ചത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നു മാസം മുമ്പു പിതാവിനും സഹോദരങ്ങള്‍ക്കുമെതിരേ മണികണ്‌ഠന്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പാറയ്‌ക്കല്‍ വീട്ടില്‍ വാസുവിന്റെയും ജാനകിയുടെയും മൂത്ത മകനായ മണികണ്‌ഠന്‍ വിവാഹമോചിതനാണ്. ലോട്ടറി വില്‍പ്പനയാണ് തൊഴില്‍. മറ്റ് സഹോദരങ്ങള്‍: സുരേഷ്, രാധ. അറസ്‌റ്റിലായ രാജേഷ് തയ്യല്‍ തൊഴിലാളിയാണ്. അറസ്‌റ്റിലായവര്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: