രാത്രി ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നാഗാലാൻഡ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ 18കാരി യുവതി ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ മേനംകുളം മണക്കാട്ടുവിളാകം വിളയില്‍വീട്ടില്‍ അനീഷിനെ (25) തുമ്ബ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 12.10ന് ആക്കുളം ബൈപാസില്‍ കുളത്തൂര്‍ എസ്.എൻ നഗറിന് സമീപം സര്‍വിസ് റോഡിലായിരുന്നു സംഭവം നടന്നത്. ബൈപാസിന് സമീപത്തെ റസ്റ്റാറന്റിലെ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് മടങ്ങവേ പിന്നാലെയെത്തിയ യുവാവ് കടന്നുപിടിക്കുകയും കുതറിമാറിയ യുവതിയെ പ്രതി സമീപത്തെ അഞ്ചടി താഴ്ചയുള്ള ഓടയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണംതടയാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് യുവാവ് അടിക്കുകയും ഓടയിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ മുഖംപിടിച്ച് ഉരക്കുകയും ചെയ്തു.
യുവതിയെ കൂട്ടിക്കൊണ്ടുപോകാനായി വരുകയായിരുന്ന ഭര്‍ത്താവ് യുവതിയുടെ നിലവിളികേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റസ്റ്റാറന്റിലെ ജീവനക്കാരും തുമ്ബ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഭവശേഷം സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയില്‍ സംശയകരമായ നിലയില്‍നിന്ന യുവാവിനെ ശ്രദ്ധിക്കുകയും ഇയാളുടെ ദൃശ്യം ആക്രമണത്തിനിരയായ യുവതിയെ കാണിച്ച് തിരിച്ചറിയുകയുമായിരുന്നു.