സെക്സ് ചാറ്റിങ്ങിലൂടെ അനേകം ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് അറസ്റ്റിൽ.പെരിന്തൽമണ്ണ ഏലംകുളം സ്വദേശി അബ്ദുൽ സമദ് (26) ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. ഇതിലുള്ള ചാറ്റ് ഓപ്ഷൻ ദുരുപയോഗം ചെയ്താണ് യുവാവ് അനേകം ആളുകളെ പറ്റിച്ചത്.
ആപ്ലിക്കേഷനിൽ അക്കൗണ്ട് തുറന്നു അതിൽ വാട്ട്സ് ആപ്പ് നമ്പർ നൽകും.ആപ്ലിക്കേഷനിൽ സ്വന്തം അക്കൗണ്ട് വഴി ചാറ്റ് നടത്താൻ സൗകര്യം ഉണ്ട്. ഇതിൽ സ്ത്രീകളുമായി ചാറ്റ് ചെയ്യാൻ താത്പര്യം ഉള്ളവരെ ക്ഷണിച്ചു കൊണ്ട് സന്ദേശം പ്രദർശിപ്പിക്കും. ക്ഷണം കണ്ട എത്തുന്നവരെ സമർഥമായി കബളിപ്പിക്കും. സ്ത്രീകളുടെ ഫോട്ടോ ലഭിക്കാൻ 300 രൂപ, ചാറ്റിങ് നടത്താൻ 500 രൂപ, നഗ്ന ദൃശ്യം കണ്ട് കൊണ്ട് ചാറ്റിങ് നടത്താൻ 5 മിനുട്ടിന് 1500 രൂപ ഇങ്ങനെ ആണ് നൽകേണ്ട തുക. വാട്ട്സ് ആപ് വഴി നൽകിയ അക്കൗണ്ട് നമ്പറിലേക്ക് തുക അയച്ചാൽ ഫോട്ടോ, വിഡിയോ ഒക്കെ ഉടനെ നൽകും. എന്നാൽ ഇനിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. യഥാർത്ഥ്യം എന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ നൽകിയ ഫോട്ടോകളും വീഡിയോകളും ഒക്കെ ഇത്തരം സൈറ്റുകളിൽ നിന്നു തന്നെ ഡൗൺലോഡ് ചെയ്തെടുത്തവയായിരുന്നു. ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ സമ്പാദിച്ചത്.