കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്നാട് ചെങ്കോട്ട പാമ്പോളി സ്വദേശി സാമി എന്ന സാമുവലിനെ (52)യാണ് കാഞ്ഞിരപ്പള്ളി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. നാലുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന സാമുവൽ ചെങ്കോട്ടയിൽ വെച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിയെ ഇതേ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സാമുവൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. തുടർന്ന് 2017 ഫെബ്രുവരിയിലാണ് നഴ്സ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്.
സംഭവം നടന്ന ദിവസം പീഡനത്തിനിരയായ നഴ്സും മറ്റൊരു നഴ്സും മാത്രമാണ് രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ സാമുവലും ആശുപത്രിയിലുണ്ടായിരുന്നു. അന്ന് രാത്രിയെത്തിയ രോഗിയെ കിടത്താൻ മുറി വൃത്തിയാക്കുന്നതിനായി യുവതിയായ നഴ്സ് എത്തിയപ്പോൾ മുറിയിലെ ബൾബ് പ്രകാശിച്ചിരുന്നില്ല. തുടർന്നാണ് യുവതി സെക്യൂരിറ്റി ജീവനക്കാരനായ സാമുവലിനെ സഹായത്തിനായി വിളിച്ചത്. മുറിയിൽ എത്തിയ സാമുവൽ അകത്ത് നിന്നും പൂട്ടിയിട്ട ശേഷം യുവതിയായ നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനിരയായ യുവതി നാണക്കേട് ഭയന്ന് സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ യുവതിയുടെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞ് നാലുമാസത്തിന് ശേഷം യുവതി ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ആറു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് യുവതി ഫെബ്രുവരിയിൽ പോലീസിൽ പരാതി നൽകിയത്. ഇതോടെ സാമുവൽ ഒളിവിൽ പോകുകയായിരുന്നു. സ്വദേശമായ ചെങ്കോട്ടയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സാമുവൽ പിടിയിലായത്.