ബേക്കറി ഉടമ തന്റെ കടയിലെ ജീവനക്കാരിയുമായി ഒളിച്ചോടി. വൈക്കം ഉദയനാപുരത്ത് ബേക്കറി നടത്തിവന്ന വിവാഹിതനും എട്ടു വയസുള്ള കുട്ടിയുടെ പിതാവുമായ യുവാവിനൊപ്പം കടയിലെ ജീവനക്കാരിയായ യുവതി ഒൻപതു വയസുള്ള മകളുമായാണ് കടന്നു കളഞ്ഞത്. തനിക്ക് പുതിയ ഒരു തൊഴിലിൽ പരിശീലനം നടത്താൻ കുറച്ചു പണം വേണമെന്ന് പറഞ്ഞ് ഭാര്യയിൽ നിന്ന് 30,000 രൂപ വാങ്ങുകയും ഭാര്യയുടെ പേരിലുള്ള കാർ തലയാഴം സ്വദേശിക്ക് പണയം വച്ച് 40,000 രൂപ കൂടിയും സംഘടിപ്പിച്ചശേഷമാണ് ബേക്കറി ഉടമ കാമുകിയുമായി മുങ്ങിയത്.
ഭർത്താവിനൊപ്പം പോയ ബേക്കറിയിലെ ജീവനക്കാരി ഒരു മാസത്തോളമായി കടയിൽ വരാറില്ലായിരുന്നു. ബേക്കറി ജീവനക്കാരിയുടേത് പ്രേമ വിവാഹമായിരുന്നു. ഭാര്യ മകളുമായി സ്ഥലം വിട്ട കാര്യം അറിഞ്ഞ് വിദേശത്തുള്ള ഭർത്താവ് ഞെട്ടി. സംഭവവുമായി ബന്ധപ്പെട്ട് ബേക്കറി ഉടമയ്ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് പരിശീലനം കഴിഞ്ഞ് പുതിയ തൊഴിലിൽ പ്രാവീണ്യം നേടിവരുമെന്ന് കരുതി ബേക്കറി ഉടമയുടെ ഭാര്യ കാത്തിരിക്കുന്നതിനിടയിലാണ് കാർ പണയത്തിനെടുത്ത ആൾ കാറിലെ എ സി പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായി വീട്ടിലെത്തിയത്.
കാർ പണയം വച്ച് 15,000 രൂപ വാങ്ങുമെന്ന് പറഞ്ഞ ഭർത്താവ് 40,000 രൂപ വാങ്ങിയെന്നറിഞ്ഞ് വിശദമായി അന്വേഷിച്ചപ്പോൾ ബേക്കറിയിലെ ജീവനക്കാരിയെ കാണാനില്ലെന്ന് മനസിലായി. അപ്പോഴാണ് എസി കേടായ കാർ പണയം വച്ച് ഭർത്താവ് സ്ഥലം വിട്ടത് എന്തിനെന്ന് യുവതിക്ക് മനസിലായത്.