കുട്ടിയമ്മയെ കെ.എം. മാണി ജീവിതപങ്കാളിയാക്കിയിട്ട് ഇന്ന് അറുപതാണ്ടിന്റെ നിറവ്. മാണിക്കു രാഷ്ട്രീയത്തിലും ജീവിതത്തിലുമുണ്ടാകുന്ന പ്രതിസന്ധികളില്‍ കുട്ടിയമ്മ ആശ്വാസത്തുരുത്താണ്; കെടാവിളക്കും. ദൈവം വളിക്കിച്ചേർത്ത ദാമ്പത്യബന്ധം. നിയമസഭാ സാമാജികനായി തുടര്‍ച്ചയായി 50 വര്‍ഷം പിന്നിട്ടതിന്റെ ചരിത്രവുമായാണ് ഇന്നു മാണി ദാമ്പത്യജീവിതത്തിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 1967 മുതല്‍ പാലാ നിയോജകമണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി വിജയിച്ച് നിയമസഭാ സാമാജികത്വ സുവര്‍ണജൂബിലി അദ്ദേഹംആഘോഷിച്ചതും ഈ വര്‍ഷം തന്നെ.1957 നവംബര്‍ 28-നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തൊമ്മന്മാണി-ഏലിയാമ്മ ദമ്പതികളുടെ മകന് കെ.എം. മാണിയുടെയും പൊന്‍കുന്നം ചിറക്കടവ് കൂട്ടുങ്കല്‍ തോമസ്-ക്ലാരമ്മ ദമ്പതികളുടെ സീമന്ത പുത്രിയായ കുട്ടിയമ്മയുടെയും വിവാഹം. പി.ടി. ചാക്കോയുടെ മാതാവിന്റെ അനുജത്തികൂടിയാണ് കുട്ടിയമ്മയുടെ അമ്മ ക്ലാരമ്മ. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ കുട്ടിയമ്മയെ മിന്നുചാര്‍ത്തുമ്പോള്‍ മാണിക്ക് പ്രായം 25. കുട്ടിയമ്മയ്ക്ക് ഇരുപത്തിരണ്ടും. കോണ്‍ഗ്രസ് നേതാവായിരുന്ന മാണി അന്ന് കെ.പി.സി.സി. മെമ്പറും കോട്ടയം ഡി.സി.സി. സെക്രട്ടറിയും പാലായിലെ പ്രശസ്ത അഭിഭാഷകനുമായിരുന്നു.
ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നു രാവിലെ കത്തീഡ്രല്‍ പള്ളിയിലെ ദിവ്യബലിയില്‍ പങ്കെടുക്കും. മകന് ജോസ് കെ. മാണി എം.പിയും ഭാര്യ നിഷയും പെണ്മക്കളും മരുമക്കളും കൊച്ചുമക്കളും പങ്കുചേരും. വൈകിട്ട് കോട്ടയത്ത് ജോസ് കെ. മാണിയുടെ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അത്താഴം കഴിക്കും. ഇതു മാത്രമാണ് ഏക ആഘോഷം. കേരളാ കോണ്‍ഗ്രസിന്റെ 53-ാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്ത മാസം കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തിനുള്ള തിരക്കിനിടയില്‍ വിവാഹ വാര്‍ഷികദിനമായ ഇന്നു പ്രത്യേക ആഘോഷമില്ലെന്നും കെ.എം. മാണി പറഞ്ഞു. പാലായെ തന്റെ രണ്ടാം ഭാര്യയെന്ന് വിശേഷിപ്പിക്കാറുള്ള മാണി, കുട്ടിയമ്മയെക്കുറിച്ച് ചോദിച്ചപ്പോള്‍ വാചാലനായി.വിവാഹ വാര്‍ഷികദിനത്തില്‍ തന്റെ ഓര്‍മയില്‍ ആദ്യമെത്തുന്നത് ഉത്തമ കുടുംബിനിയായ കുട്ടിയമ്മയുടെ സമര്‍പ്പിത സേവനംതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെയും കരിങ്ങോഴയ്ക്കൽ കുടുംബത്തിലെയും കാരണവരായ കെ.എം. മാണി അറുപതാണ്ടു മുന്‍പ് കുട്ടിയമ്മയെ കാണാൻ പോയ ദിവസം ഓർമയിൽനിന്ന് അയവിറക്കി. മാണിയുടെ മൂന്നാമത്തെ പെണ്ണുകാണലായിരുന്നു ആ ഞായറാഴ്ച വൈകുന്നേരത്തേത്. മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ അമ്മയുടെ അനുജത്തിയുടെ മകളാണ് പെണ്ണ്.
വാഴൂർ ഈറ്റത്തോട് വീട്ടിൽ ചെല്ലുന്പോൾ ഹാഫ് സാരിയുടുത്ത കുട്ടിയമ്മ ആറു മാസം പ്രായമുള്ള ഇളയ ആങ്ങള ബാബുവിനെ ഒക്കത്തുവച്ചാണ് മുന്നിൽവന്നു നിന്നത്. ചായയുമായി വന്നത് അമ്മ ക്ലാരമ്മയായിരുന്നു. കെട്ടാൻ വരുന്ന ചെറുക്കൻ മീശക്കാരനായിരിക്കണം, വക്കീലായിരിക്കണം, സുന്ദരനായിരിക്കണം എന്നതായിരുന്നു കുട്ടിയമ്മയുടെ ഉള്ളിലിരുപ്പ്. മൂന്നു കാര്യങ്ങളും ഒത്തുവന്ന എന്നെ കണ്ടതോടെ കുട്ടിയമ്മയ്ക്ക് എന്നെ ഇഷ്ടമായി. എനിക്കും. ഞാൻ കണ്ണിറുക്കി നോക്കി ഒന്നു ചിരിച്ചു. കുട്ടിയമ്മ ചിരിച്ചു, സമ്മതം അറിയിച്ച പോലെ തലതാഴ്ത്തി. ഞങ്ങളുടെ ചിരിയുടെ മനസുവായിച്ചറിഞ്ഞ അവളുടെ കുഞ്ഞാങ്ങളയും ഒക്കത്തിരുന്നു ചിരിച്ചു. അങ്ങനെ മൗനച്ചിരികളുടെ പിൻബലത്തിൽ ഞങ്ങൾ സമ്മതം അറിയിച്ചു.1957 നവംബർ 28ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിലായിരുന്നു വിവാഹം. താഴത്തേൽ മത്തായി അച്ചൻ ആശീർവദിച്ച വിവാഹത്തിനു പുള്ളോലിൽ തോമസും പുല്ലാന്താനിക്കൽ കുഞ്ഞേപ്പും സാക്ഷികളായി. കോട്ടയം ബാറിൽ വക്കീലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന മാണിക്ക് അന്ന് 25 വയസ്. അസംപ്ഷൻ കോളജിൽ ബിഎ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്ന വധുവിനു പ്രായം 21.
കുട്ടിയമ്മ പള്ളിയിലേക്കു വന്നതു ക്രീം സാരിയുടത്തു തലയിൽ നെറ്റണിഞ്ഞ് കൈയിൽ പൂച്ചെണ്ടു പിടിച്ചായിരുന്നു. തനിക്കു വെള്ള ഷർട്ടും മുണ്ടുമായിരുന്നുവെന്നും മാണി ഓർമിക്കുന്നു. കല്യാണക്കുറി അച്ചടിപ്പിച്ചിരുന്നു. പള്ളിയിലെത്തിയത് ജീപ്പിലായിരുന്നു. വീട്ടിൽ പന്തലിട്ടായിരുന്നു സദ്യ. കല്യാണപ്പിറ്റേന്ന് മധുവിധുവിനു പോയ കഥ അടുത്തിരുന്ന മകൻ ജോസ് കെ. മാണിയുടെ കവിളിൽ ചെറിയൊരു നുള്ളു കൊടുത്താണു മാണി പറഞ്ഞുതുടങ്ങിയത്. കോട്ടയത്തു നിന്നു രണ്ടുമൂന്നു ജങ്കാർ കയറി വൈക്കം ജെട്ടിയിൽ നിന്നു കൊച്ചിയിലേക്കു ബോട്ടിലായിരുന്നു യാത്ര. “വൈക്കം കായലിലോളം തല്ലുന്പോൾ ഓർക്കും ഞാനെന്റെ കുട്ടിയമ്മേ….’. ഇന്നും മാണിയുടെ മനസിൽ കുട്ടിയമ്മ ഓളവും താളവുമാണ്.എൽസമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി, സ്മിത എന്നീ മക്കളുടെ അമ്മയായ കുട്ടിയമ്മയാണ് എന്നും മാണിയുടെ സ്വകാര്യ ബലം. രാഷ്ട്രീയ ഓട്ടപ്രദക്ഷിണത്തിൽ എവിടെയാണെങ്കിലും മണിക്കൂറിൽ ഒന്നു വീതം മാണി ഭാര്യയെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കും. നീ, എന്തെടുക്കുവാ, എന്നൊരു ചോദ്യം. വിശേഷമൊന്നുമില്ല എന്ന മറുപടി കേട്ടാലുടൻ ഫോണ്‍ കട്ട്. കുട്ടിയമ്മയുടെ ശബ്ദം ഒന്നു കേൾക്കണമെന്നു തോന്നിയാൽ, നിയമസഭയ്ക്കു പുറത്തിറങ്ങിയും വിളിക്കും. പുറത്തിറങ്ങിയത് എന്തിനാണെന്നു മറ്റാരും അറിയില്ല.