കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി ഉണര്‍ന്നിരിക്കെ നടത്തിയ അത്യപൂര്‍വ ശസ്ത്രക്രിയ വിജയകരം. കുട്ടനാട് വെളിയനാട് സ്വദേശി സുദേവന്‍(46) ആണ് അപൂര്‍വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രാവിലെ എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ട ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. ഈ സമയത്ത് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കൈകാലുകള്‍ ചലിപ്പിച്ചുമാണ് രോഗി പ്രതികരിച്ചത്.
കടുത്ത തലവേദനയും ഛർദിയുമായാണ് സുദേവൻ ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ തലയ്ക്കുള്ളിൽ മഴ കണ്ടെത്തി. ശസ്ത്രക്രിയ ഗുരുതരമായതിനാല്‍ ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രോഗിയെ പൂര്‍ണമായി മയക്കാതെ ഉണര്‍ത്തിക്കിടത്തി ശസ്ത്രക്രിയ നടത്തിയത്. തലയ്ക്കുള്ളില്‍ നിന്ന് നാലു സെന്റിമീറ്റര്‍ വലുപ്പമുള്ള മുഴ അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പുറത്തെടുത്തു. ന്യൂറോ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.പി.കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.