ഒരൊറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്ന് കാണാതായത് അഞ്ചു യുവതികളെ. ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും, ആശുപത്രിയിൽ ജോലിക്ക് പോയ നഴ്സുമടക്കം അഞ്ചു യുവതികളെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.
വൈക്കം, കങ്ങഴ, കറുകച്ചാൽ, എലിക്കുളം എന്നിവിടങ്ങളിൽ നിന്നാണ് യുവതികളെ കാണാനില്ലെന്ന പരാതി ലഭിച്ചിരിക്കുന്നത്. ഇതിൽ കറുകച്ചാലിൽ നിന്ന് രണ്ടുപേരെയാണ് കാണാതായിരിക്കുന്നത്. ജില്ലയിലെ വ്യത്യസ്ത പരാതികളിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും ചിലരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
എലിക്കുളം സ്വദേശിയായ നഴ്സാണ് കാണാതായ യുവതികളിൽ ഒരാൾ. എലിക്കുളം പഞ്ചായത്തിലെ ആളുറമ്പ് ഭാഗത്ത് താമസിക്കുന്ന നഴ്സ് വ്യാഴാഴ്ച ആശുപത്രിയിൽ പോയതിന് ശേഷം മടങ്ങിയെത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്ക് പോയ നഴ്സ് സാധാരണഗതിയിൽ വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തേണ്ടതായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയായിട്ടും നഴ്സ് തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ആശുപത്രിയിൽ വിവരം തിരക്കിയപ്പോൾ ഇവർ വ്യാഴാഴ്ച ഡ്യൂട്ടിക്കെത്തിയില്ലെന്നാണ് മറുപടി ലഭിച്ചത്.തിരച്ചിൽ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ യുവതി വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. ”എന്നെ അന്വേഷിക്കേണ്ട, എന്റെ കല്ല്യാണം കഴിഞ്ഞു” എന്നു പറഞ്ഞാണ് യുവതി ഫോൺ കട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്.
ഭർത്താവിനൊപ്പം വീട്ടിൽ കിടന്നുറങ്ങിയ യുവതിയെയാണ് വൈക്കത്ത് നിന്ന് കാണാതായത്. 31 വയസുകാരിയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കഴിഞ്ഞദിവസമാണ് പോലീസിൽ പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് എട്ടു വർഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികളാണിവർ. ഭർത്താവിന്റെ മൊബൈൽ ഫോണും കഴിഞ്ഞദിവസം മോഷണം പോയിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ദമ്പതികൾക്കിടയിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കോട്ടയം കറുകച്ചാലിൽ നിന്നും രണ്ട് യുവതികളെ കാണാനില്ലെന്ന് കഴിഞ്ഞദിവസമാണ് പരാതി ലഭിച്ചത്. ഈ സംഭവത്തിലും അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ചങ്ങനാശേരിയിലെ വീട്ടിൽ നിന്നും കണിച്ചുകുളങ്ങരയിലെ സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ കാണാനില്ലെന്നാണ് മറ്റൊരു പരാതി. രണ്ടു കുട്ടികളെയും ഭാര്യവീട്ടിൽ ഏൽപ്പിച്ചശേഷമാണ് യുവതി കടന്നുകളഞ്ഞതെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. കങ്ങഴയിൽ സർട്ടിഫിക്കറ്റ് വാങ്ങാനായി വീട്ടിൽ നിന്ന് പോയ 18കാരിയെയാണ് കാണാതായിരിക്കുന്നത്. ഇവർ മറ്റൊരു യുവാവിനൊപ്പം പോയതാണെന്നാണ് പോലീസിന്റെ സംശയം.