കൊല്ലം: മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ യുവാവ് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. പടിഞ്ഞാറെ കല്ലട വിളന്തറ സ്വദേശി അടപ്പിവീട്ടില്‍ രാജേഷാ(32)ണു സുഹൃത്ത് പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം മാവേലിപണയില്‍ കുട്ടന്റെ മകന്‍ ഗോപകുമാറി(38)നെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. പൊട്ടക്കണ്ണന്‍ മുക്കിലെ കടത്തിണ്ണയില്‍നിന്നുമാണു രാജേഷിനെ പിടികൂടിയത്. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് അടുത്തിടെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതാണു രാജേഷ്. കാര്‍ത്തികയാണ് ഗോപകുമാറിന്റെ ഭാര്യ. മക്കള്‍: ഗാഥ, ഗൗരി, ഗംഗ.
ശാസ്‌താംകോട്ട പള്ളിശേരിക്കല്‍ തുരുത്തിയില്‍ തെക്കതില്‍ പ്രകാശിന്റെ വീട്ടിലെ മദ്യപാനത്തിനിടെയാണു ഗോപകുമാര്‍ കൊല്ലപ്പെട്ടത്. പ്രകാശിന്റെ വീട്ടിലാണ് മൂവരും സ്‌ഥിരമായി മദ്യപിക്കാന്‍ ഒത്തുകൂടുന്നത്. പിതാവിന്റെയും സഹോദരന്റെയും മരണ ശേഷം തനിച്ചുതാമസിക്കുന്ന പ്രകാശ് സ്വന്തം വീട്ടില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നത് പതിവാണ്. ഗോപകുമാര്‍ കഴുത്തില്‍ മുറിവേറ്റ് കിടക്കുന്നെന്ന വിവരം പ്രകാശാണു പോലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചത്. താന്‍ സിഗരറ്റ് വാങ്ങാന്‍ പോയി മടങ്ങിവരുമ്പോള്‍ ഗോപകുമാറിന്റെ ബൈക്കില്‍ രാജേഷ് പുറത്തേക്ക് പോകുന്നത് കണ്ടെന്നും അകത്ത് കയറി നോക്കിയപ്പോഴാണ് ഗോപകുമാര്‍ രക്‌തത്തില്‍ കുളിച്ച് കിടക്കുന്നത്‌ശ്രദ്ധിച്ചതെന്നും പ്രകാശ് പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് സ്‌ഥലത്തെത്തുമ്പോഴേക്കും ഗോപകുമാര്‍ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗ്ലാസ് ചീളുകൊണ്ട് രാജേഷ് ഗോപകുമാറിന്റെ കഴുത്തില്‍ കുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. പ്രകാശിനെയും പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com