മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയ്ക്കു നേരെ ചീത്തവിളിയും അതിക്രമവും നടത്തിയ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയുമായി പോലീസ് വകുപ്പ്. കണ്ണൂര്‍ ധര്‍മ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് ഗുരുതര തെറ്റുണ്ടെന്ന് മനസിലാക്കിയതിനു പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സ്റ്റേഷനിലെത്തിയ മാതാവിനെ ഇയാള്‍ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പിടിച്ചു തള്ളിയതായും അസഭ്യം പറഞ്ഞതായുമാണ് പരാതി. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനുമെതിരെയാണ് സി.ഐ സ്മിതേഷ് മോശമായി പെരുമാറിയത്.
അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സ്‌റ്റേഷനിലെ വനിതാ പൊലീസ് അടക്കമുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുസരിക്കുന്നില്ല. നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാള്‍ ആക്രോശിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചതായും ഇവര്‍ വന്ന വാഹനത്തിന്റെ ചില്ല് ലാത്തി ഉപയാഗിച്ച് തകര്‍ത്തതായും പരാതിയുണ്ട്. അതേസമയം, സംഭവസമയത്ത് സിഐ മദ്യലഹരിയിലായിരുന്നെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അനില്‍കുമാറിന്റെ അമ്മയെ ഇയാള്‍ തള്ളിയിട്ടതായും ദൃശ്യങ്ങളില്‍ ഉണ്ട്.