സ്വകാര്യ ആശുപത്രി എന്നു കേൾക്കുമ്പോഴേ ആളുകൾക്ക് ബില്ലിന്റെ കാര്യമാണ് ഓര്മ വരിക. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് വലിയ തുകയുടെ ബില്ലുകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്തമാവുകയാണ് തൃശൂര്‍ പല്ലിശ്ശേരി ശാന്തി ഭവന്‍ പാലിയേറ്റീവ് ആശുപത്രി. കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് തൃശൂര്‍ പല്ലിശ്ശേരി ശാന്തി ഭവനില്‍ കാശിനെ പേടിക്കാതെ ചികിത്സ തേടാം. ചികിത്സ കഴിഞ്ഞ് മടങ്ങുന്ന രോഗികള്‍ക്ക് ഇവിടെ നിന്ന് ബില്ല് നല്‍കില്ല. കാശും ആവശ്യപ്പെടില്ല. ചികിത്സ, ഭക്ഷണം, താമസം, നഴ്സുമാരുടെയും ഡോക്ടറിന്റെയും സേവനം എന്നിവ ഇവിടെ സൗജന്യമാണ്.തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള അഭയ പാലയീറ്റേവ് കെയറിനാണ് ആശുപ്രതിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതല. കേന്ദ്രീകൃത ഓക്സജിന്‍ സംവിധാനം,സി ടി സ്കാന്‍,ഡയാലിസിസ് സെന്റര്‍, ആധുനിക ലാബ് തുടങ്ങിയവുടെ സേവനവും സൗജന്യമായി ലഭിക്കും. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. രോഗികളുടെ ആവശ്യമനുസരിച്ച് വീടുകളിലെത്തി ചികിത്സ നല്‍കുന്ന പദ്ധതിയും ആശുപത്രിയിലുണ്ട്. ആളുകള്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവ് കണ്ടെത്തുന്നത്.
ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് കെയര്‍ ഹോസ്പിറ്റലായ ശാന്തിഭവനില്‍ കിടപ്പ് രോഗികള്‍ക്കും മരണാസന്നരായ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും തീര്‍ത്തും സൗജന്യമായാണ് സേവനങ്ങള്‍ നല്‍കുന്നത്. ശാന്തിഭവന്‍ പ്രാദേശികമായി ആരംഭിച്ചിട്ടുളള റീജിയണല്‍ സെന്ററുകളിലും ഈ സേവനങ്ങള്‍ സൗജന്യമാണ്. ശാന്തിഭവന്‍ പാലിയേറ്റീവ് കെയറിന്റെയും അഭയം ശാന്തിഭവന്‍ ഏര്‍ളി ഡിറ്റക്ഷന്‍ സെന്ററിന്റെയും റീജിയണല്‍ സെന്ററുകള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്.കാന്‍സര്‍ പോലെയുളള മാരക രോഗങ്ങള്‍ മൂര്‍ച്ഛിച്ചതിനു ശേഷമാണ് പലരും തിരിച്ചറിയുന്നതു തന്നെ. രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും ഇത്തരം രോഗികളില്‍ നേരത്തെ കാണാറുമില്ല. എന്നാല്‍ രോഗബാധ നേരത്തെ തിരിച്ചറിയുകയാണെങ്കില്‍ തക്കസമയത്ത് ചികിത്സിക്കാന്‍ കഴിയും. എന്നാല്‍ രോഗം തിരിച്ചറിയാനുളള പരിശോധനകള്‍ നടത്താന്‍ വേണ്ടി വരുന്ന ഭാരിച്ച ചെലവാണ് പലരെയും പിന്തിരിപ്പിക്കുന്നത്. സ്വകാര്യ ലബോറട്ടറികളിലെ അമിത നിരക്കു മൂലം നിരവധി പേര്‍ ബുദ്ധിമുട്ടുണ്ടെന്നു മനസ്സിലാക്കിയാണ് അഭയം ശാന്തിഭവന്‍ ഏര്‍ളി മെഡിക്കല്‍ ഡിറ്റക്ഷന്‍ സെന്ററുകളില്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ ഉള്‍പ്പടെ എല്ലാ വിധ കാന്‍സര്‍ പരിശോധനകള്‍ക്കും മറ്റു പരിശോധനകള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.