ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവീക ഇടപെടലിന് ഒരു സമയമുണ്ട്. അവിടുത്തേക്കറിയാം എപ്പോൾ നമ്മുടെ ജീവിതത്തിൽ ഇടപെടണമെന്ന്. അത്തരം ഒരനുഭവത്തിലൂടെ കടന്നുപോയ വ്യക്തിയാണ് നടൻ പ്രേം കുമാർ. തനിക്കുണ്ടായ ആ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു:
” എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് ക്രിസ്തുവിനെ അറിയാൻ കഴിഞ്ഞു എന്നതും അവനോട് ചേർന്ന് നടക്കാൻ കഴിയുന്നു എന്നതുമാണ്. എത്ര വലിയ അറിവിനെക്കാളും വലുത് ദൈവ ത്തെക്കുറിച്ച് അറിയുന്നതാണ്. ഏറ്റവും വലിയ ജ്ഞാനമായി ഞാൻ കരുതുന്നതും അതാണ്. മാതാപിതാക്കൾക്ക് മക്കൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം യേശുവിനെ അവർക്ക് കൊടുക്കുകയാണ്. കാരണം യേശുക്രിസ്തു ലോകത്തിന്റെ വെളിച്ചമാണ്. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത് അന്ധകാരത്തിലായിരുന്ന ജനത്തിന്റെ മേൽ അത്ഭുതപ്രകാശം ഉദിച്ചു എന്നല്ലേ. അതെ; യേ ശുവിന്റെ വരവോടുകൂടിയാണ് ലോകചരിത്രം തന്നെ മാറ്റിമറിക്കപ്പെട്ടതെന്ന് നമുക്കറിയാം.
എന്റെ ജീവിതവും ഇതുപോലെ യേശു ക്രിസ്തു മാറ്റി മറിച്ചു വെന്ന് പറയാം. ദൈവത്തിന്റെ അത്ഭുതകരമായ വഴിനടത്തിപ്പായിരുന്നു അത്. ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ എട്ടുവർഷത്തോളം കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. അന്ന് ഞാനും ഭാര്യ ജിഷയും കൂടി കൈവിരിച്ച് കരഞ്ഞ് പ്രാർത്ഥിച്ച ദിവസങ്ങളോർക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലയിലും ഞങ്ങൾ കയറിയിറങ്ങി. അവസാനം ഡോക്ടർമാർ കയ്യൊഴിഞ്ഞു. അവർ ഞങ്ങളോട് പറഞ്ഞു, ”ഇതിൽക്കൂടുതലൊന്നും ഞങ്ങൾക്കിനി ചെയ്യാനില്ല. ഇനി നിങ്ങൾ പ്രാർത്ഥിക്കുക. അവിടുത്തേക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ…”
അങ്ങനെ വൈദ്യശാസ്ത്രം ഞങ്ങളുടെ മുഖത്ത് നോക്കി പറയുമ്പോഴാണ് ഞങ്ങൾ യഥാർത്ഥത്തിൽ യേശുവിലേക്ക് നോക്കുന്നത്. യേശുവിന്റെ യഥാർത്ഥ ശക്തി ബോധ്യപ്പെടുന്നത്. ഞങ്ങ ൾക്കായി ധാരാളംപേർ അക്കാലങ്ങളിൽ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൈവത്തോട് ചേർന്നുനിന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി വിവാഹത്തിന്റെ എട്ടാം വർഷം ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. അന്ന് ഞാനത് മഹാ അത്ഭുതമായിട്ടാണ് കണ്ടത്. പക്ഷേ ആ സർവ്വശക്തന്റെ മഹത്വം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ ഇതൊക്കെ എത്ര നിസാരമാണ് എന്റെ ദൈവത്തിന് എന്ന് ഞാൻ മനസിലാക്കുകയായിരുന്നു.
യേശുക്രിസ്തു ജീവിക്കുന്ന ദൈവം എന്ന ഉത്തമ ബോധ്യമാണ് ഇന്ന് എനിക്കുള്ളത്. പലപ്പോഴും ക്രിസ്തു വിശ്വാസികളെന്ന് അവകാശപ്പെടുന്നവരെക്കുറിച്ച് ചിലപ്പോഴെങ്കിലും എനിക്ക് നിരാശതോന്നാറുണ്ട്. കാരണം ഈ ദൈവത്തെ ഉപേക്ഷിച്ച് ഭൗതിക വസ്തുക്കളെ ആശ്രയിച്ചവർ പോകുന്നു. അത് കാണുമ്പോൾ എന്റെ ഹൃദയം തേങ്ങിപ്പോകുന്നു. എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തു വിശ്വാസം പ്രഘോഷിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു എന്നതാണ്. അവിടുന്ന് പറഞ്ഞു, ”ലോകാവസാനം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന്..” അതിനപ്പുറം വേറൊരു സത്യമില്ല.
എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്. അതുപോലെ തന്നെ മറ്റൊരു വാഗ്ദാനവും അവിടുന്ന് നൽകിയിരിക്കുന്നു: ഞാൻ വീണ്ടും വരും… എനിക്കായി കാത്തിരിക്കുന്നവരെ ഞാൻ വന്ന് സ്വർഗരാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. നമ്മൾ പലപ്പോഴും സംസാരിക്കാതെ പോകുന്നൊരു വിഷയമാണ് സ്വർഗരാജ്യം എന്നത്. ബൈബിളിലെ ഏറ്റവും വലിയ മർമ്മമായി ഞാൻ തിരിച്ചറിയുന്നത് സ്വർഗരാജ്യമാണ്. ഈ ഭൂമിയിലെ എഴുപതോ എൺപതോ നൂറോ വർഷം മാത്രം ജീവിക്കുന്ന കുറെ സാമ്പത്തികനേട്ടങ്ങളോ അനുഗ്രങ്ങളോ അല്ല ബൈബിൾ പരമപ്രധാനമായി പറയുന്നത്, സ്വർഗരാജ്യത്തെക്കുറിച്ചാണ്.
മനുഷ്യന് സ്വർഗത്തെക്കുറിച്ചുള്ള വെളിപാട് നൽകാനാണ് ക്രിസ്തു ഭൂമിയിലേക്ക് വന്നത്. അതെ; നമ്മുടെ ജീവിതം ധന്യമാകുന്നത് ക്രിസ്തുവിനോട് ചേർന്ന് നടക്കുമ്പോഴാണ്. അതാണ് നമ്മുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നത്. സ്വർഗരാജ്യമെന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമമാണ് നാം ഭൂമിയിൽ നടത്തേണ്ടത്. നിത്യതയിൽ ദൈവത്തോടൊപ്പമുളള അനന്തകാലത്തെ ജീവിതത്തിനായുളള ഒരുക്കമാണ് ഭൂമിയിലെ നമ്മുടെ വാസം. അതിനായി വചനത്തോടൊപ്പമുളള ജീവിതം നമ്മൾ നയിക്കണം. യേശു രക്ഷകനെന്ന് തിരിച്ചറിഞ്ഞ് ക്രിസ്തുകേന്ദ്രീകൃതമായ ദൈവത്തെ പ്രതിഫലിപ്പിക്കുന്ന ജീവിതം നമുക്കുണ്ടാകണം.
കടപ്പാട്: സൺഡേ ശാലോം