അടുത്തിടെ, അവയവദാനത്തെക്കുറിച്ച് നടന്‍ ശ്രീനിവാസന്റെ അഭിപ്രായപ്രകടനം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവയവദാനത്തെ അറിവുള്ളവര്‍ എതിര്‍ക്കുന്നതിനെക്കുറിച്ചു ജനത്തെ ബോധ്യപ്പെടുത്താന്‍ ഇനിയും സംസാരിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ശ്രീനിവാസന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇന്നസെന്റ് എംപി ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തി. ഇപ്പോൾ നടന്‍ സലിം കുമാറും ഇതിനെതിരെ പ്രതികരിക്കുന്നു. അവയവമാറ്റം നടത്തിയ ഒരാള്‍ കൂടിയാണ് സലിം കുമാര്‍.
‘ഞാന്‍ അവയവദാനത്തെ പ്രോത്സാപ്പിക്കുന്ന ഒരാളാണ്. എന്തുകൊണ്ട് ശ്രീനിയേട്ടന്‍ അങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അദ്ദേഹത്തിനു ലഭിച്ച എന്തെങ്കിലും തെറ്റായ വിവരം സംബന്ധിച്ചാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്തുതന്നെ ആയാലും ശ്രീനിയേട്ടനെപ്പോലെയുള്ള ഒരാള്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെപ്പോലുള്ളവരുടെ വാക്കുകള്‍ക്ക് സമൂഹം നല്ല വില കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീനിയേട്ടന്‍ ഇങ്ങനെ പറഞ്ഞതില്‍ എനിക്കു വിഷമമുണ്ട്.
ശാസ്ത്രം ഇവിടെ ഒരുപാടു വളര്‍ന്നു കഴിഞ്ഞു. ട്രാന്‍സ്പ്ലാന്റ് എന്നത് വളരെ നിസാരമായി മാറിയിട്ടുണ്ട്. ഒരു ചെടിയില്‍ നിന്ന് ബഡിങ് ചെയ്ത് മറ്റൊരു ചെടി ഉണ്ടാക്കുന്നതു പോലെയേ ഉള്ളൂ ഇതും. ആ ചെടി പൂക്കുന്നു, കായ്ക്കുന്നു, വര്‍ഷങ്ങളോളം വളര്‍ന്നു നില്‍ക്കുന്നുമുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്തവ അത് തിരസ്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.
ജനങ്ങളോട് എനിക്കു പറയാനുള്ളത് അസുഖങ്ങള്‍ക്ക് ശരിയായ ചികിത്സ തേടുക. ഇത്ര വര്‍ഷംകൊണ്ടു രോഗം പൂര്‍ണമായും മാറ്റിത്തരാം എന്ന രീതിയിലൊക്കെ പലരും പറയാം. ഇത്തരം തട്ടിപ്പുകളുടെ പിറകേ പോകാതെ ശരിയായ ചികിത്സ തേടുക. ഞാന്‍തന്നെ ഒരു പതിനായിരത്തോളം മരുന്നുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ആയുര്‍വേദം, ഹോമിയോ ഒക്കെ. ഇതിലൊന്നും എന്റെ അസുഖം മാറിയില്ല. അലോപ്പതി ചികിത്സ കൊണ്ടാണ് രോഗം മാറിയത്. രോഗം വഷളാക്കുക എന്നല്ലാതെ ഒരു ശതമാനം പോലും ഭേദപ്പെടുത്താന്‍ കഴിഞ്ഞില്ല.
അവയവദാനം ഒരിക്കലും തട്ടിപ്പല്ല. അവയവങ്ങള്‍ ദാനം ചെയ്ത ഒരുപാട് ആളുകളുണ്ട്. ഞാനും ഇതില്‍ ഒരു ഭാഗഭാക്കാണ്. ഞാനും ഒരു മനുഷ്യന്റെ അവയവംവച്ചു ജീവിക്കുന്ന ഒരാള്‍ തന്നെയാണ്. ഇത് കോസ്മെറ്റിക് സര്‍ജറിപോലെയൊന്നും ചെയ്യുന്ന ഒന്നല്ല. മറ്റ് ഒരു അവസ്ഥയുമില്ലാതെ ആകുമ്ബോള്‍, അവയവം മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ വേറേ മാര്‍ഗം കാണാത്തപ്പോള്‍ മാത്രമാണ് ട്രാന്‍സ്പ്ലാന്റേഷനെക്കുറിച്ച് ചിന്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതൊക്കെ എത്രയോ വര്‍ഷം മുന്‍പു വന്നതാണ്. ഇന്ത്യയില്‍ വളരെ കുറച്ചുകാലം മുന്‍പാണ് വന്നതെന്നു മാത്രം. തുടക്കത്തില്‍ ഉണ്ടായിരുന്ന നിയമത്തിന്റെ നൂലാമാലകളൊന്നും ഇപ്പോഴില്ല. ഇതിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരിനു പോലും ബോധ്യം വന്നിരിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് ആയുര്‍വേദത്തിലേ മരന്നുള്ളുവെന്ന് അവരും ഹോമിയോയിലേ മരുന്നുള്ളുവെന്ന് ഹോമിയോക്കാരും പറയും. ഇതിന് അലോപ്പതിയില്‍ മരുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ അലോപ്പതി മരുന്ന് കഴിഞ്ഞ് രോഗം പൂര്‍ണമായും മാറിയ ഒരാളാണു ഞാന്‍. അലോപ്പതി മേഖല വളരെ വളര്‍ന്ന കാര്യം പലര്‍ക്കും അറിയില്ല. എല്ലാ രോഗങ്ങളും ശമിപ്പിക്കാന്‍ ആയുര്‍വേദത്തിനു സാധിക്കില്ല. എന്നാല്‍ ആയുര്‍വേദം കൊണ്ടു മാറുന്ന രോഗങ്ങളുമുണ്ട്. സലിം പറയുന്നു.
ആയുര്‍വേദത്തിലെ പല മരുന്നുകളും ഇപ്പോള്‍ നാട്ടില്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. സീസണില്‍ മാത്രം ലഭ്യമാകുന്ന പല മരുന്നുകളുമുണ്ട്. എന്നുവച്ച് ആയുര്‍വേദം മോശമാണെന്ന അഭിപ്രായക്കാരനല്ല ഞാന്‍. ആയുര്‍വേദത്തില്‍ ചികിത്സിച്ചുതന്നെ മാറ്റേണ്ട രോഗങ്ങളുമുണ്ട്. കിഴി പോലുള്ള ചികിത്സാരീതികള്‍ ഫലവത്തുമാണ്. രോഗത്തിന്റെ തീവ്രത മനസിലാക്കി ചികിത്സ തേടണം. പഴയകാലത്ത് ഒരു ആയുര്‍വേദ വൈദ്യനെ കാണാന്‍ പോയിക്കഴിഞ്ഞാല്‍ അദ്ദേഹം മരുന്നല്ല തരുന്നത്, കുറിപ്പാണ്. ഈ കുറിപ്പില്‍ കഷായം ഉണ്ടാക്കേണ്ട മരുന്നുകളുടെ പട്ടികയാണ്. ഇപ്പോള്‍ അതെല്ലാം റെഡിമെയ്ഡ് ആയിക്കിട്ടും. എന്തുകൊണ്ട് പണ്ടു കിട്ടിയിരുന്ന കുറിപ്പുകള്‍ ഇപ്പോള്‍ കിട്ടുന്നില്ല. ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നാണു പറയുന്നത്.’ സലിം കുമാർ പറഞ്ഞു നിർത്തുന്നു.
സൗദിയിൽ നിതാഖാത് രണ്ടാം ഘട്ടം വരുന്നു ! പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ !
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: