തീവണ്ടിയില്‍ വച്ച് നടക്കുന്ന കഥ ആയതിനാലാണ് ചിത്രത്തിന് തൊഡാരി എന്ന പേര് വന്നത്. പേരിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന, എന്നാല്‍ പേരിനോട് മാത്രം നീതി പുലര്‍ത്തുന്ന ചിത്രമാണ് പ്രഭു സോളമന്‍ സംവിധാനം ചെയ്ത തൊഡാരി എന്ന് പറയേണ്ടി വരും. ഈ ഓടുന്ന തീവണ്ടിയില്‍ നിന്ന് ഇറങ്ങി ഓടാനുള്ള പ്രവണത പ്രേക്ഷകര്‍ കാണിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.
തൊടരി(തീവണ്ടി)യില്‍ നായകനില്‍ അല്ല, കഥാസന്ദര്‍ഭങ്ങളിലാണ് സിനിമയിലെ അതിഭാവുകത്വവും യുക്തിയില്ലായ്മയും. രചയിതാവും സംവിധായകനുമായ പ്രഭു സോളമന്‍ തന്നെയാണ് യുക്തിരഹിതവും അവിശ്വസനീയവുമായ രംഗങ്ങള്‍ കുത്തി നിറച്ച് തൊടരിയെ പാളം തെറ്റിക്കുന്നത്. പ്രധാന കഥാതന്തുവുമായി പുലബന്ധമില്ലാത്ത നിരവധി സബ് പ്ലോട്ടുകള്‍ സിനിമയെ കുറച്ചൊന്നുമല്ല അരോചകമാക്കുന്നത്. സിനിമകളുടെ സെലക്ഷനില്‍ ആവര്‍ത്തനങ്ങള്‍ക്ക് മുതിരാതിരിക്കുകയും, പുതുമ പരീക്ഷിക്കുകയും ചെയ്യുന്ന ധനുഷിന് മോശം തെരഞ്ഞെടുപ്പുമാണ് സിനിമ. യാഥാര്‍ത്ഥ്യവുമായി കുറച്ചെങ്കിലും നീതി പാലിക്കേണ്ട പ്രമേയത്തെ വളരെ നിരുത്തരവാദപരമായിട്ടാണ് സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
പൂച്ചിയപ്പന്റെയും സരോജയുടെയും കഥയാണ് സിനിമ. തീവണ്ടിയിലെ പാന്‍ട്രിയില്‍ ജോലി ചെയ്യുന്ന ആളാണ് പൂച്ചിയപ്പന്‍. ഒരു സെലിബ്രിറ്റിയ്ക്ക് കൂട്ടിനു വരുന്ന കഥാപാത്രമാണ് സരോജ. ഇരുവരും പ്രണയത്തിലാക്കുന്നു. അതിനിടയില്‍ പൈലറ്റില്ലാതെ തീവണ്ടിയുടെ വേഗത തീവ്രമായി കൂടുന്നു. പിന്നീട് നായകും മറ്റ് കഥാപാത്രങ്ങളും ചേര്‍ന്ന് വണ്ടിയെ നിയന്ത്രിയ്ക്കുന്നു. ഇടയില്‍ നടക്കുന്നതാണ് സിനിമയുടെ കഥ. പ്രേക്ഷകരില്‍ ഉദ്വേഗവും ആധിയും സൃഷ്ടിച്ച് വികസിക്കേണ്ട ഒരു ഡിസാസ്റ്റര്‍ ത്രില്ലറിനെ യുക്തിയില്ലായ്മാല്‍ പരിഹാസ്യമാക്കി ചിരിക്കുള്ള വകയായി മാറ്റിയിരിക്കുകയാണ്.
ഹീറോയിസവും, പ്രണയവും കാണിക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒന്നാം പകുതി കഴിയുമ്പോള്‍ മാത്രമാണ് സിനിമ അതിന്റെ കാതലായ ഭാഗത്തേക്ക് നീങ്ങുന്നത്. രണ്ടാം പകുതിയിലെങ്കിലും സിനിമ പക്വത കൈവരിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് സാമാന്യബുദ്ധിയെയും യുക്തിയെയും പരിഹസിച്ച് കൊണ്ട് സിനിമയുടെ തുടര്‍സഞ്ചാരം. ചാനല്‍ ചര്‍ച്ചകളേയും, മീഡിയയുടെ സെന്‍സേഷലിസത്തെയും പരിഹസിക്കുന്ന ചില രംഗങ്ങള്‍ ചിരിപ്പിക്കുന്നുണ്ടെങ്കിലും അവയുടെയെല്ലാം ദൈര്‍ഘ്യം പലപ്പോഴും അസഹ്യമാണ്. രണ്ടാം പകുതിയില്‍ ടെന്‍ഷന്‍ നിറഞ്ഞു നില്‍ക്കേണ്ട അവസരങ്ങളില്‍ കടന്നു വരുന്ന കുത്തിക്കയറ്റിയ പല തമാശകളും തലക്ക് കൈ കൊടുത്തിരുന്നേ കാണാന്‍ സാധിക്കൂ. തുടര്‍ച്ച നഷ്ടടമായ എഡിറ്റംഗും, നിലവാരം കുറഞ്ഞ വിഷ്വല്‍ ഇഫക്ട്‌സും സിനിമയെ കൂടുതല്‍ മോശമാക്കി.
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com