ഇന്ത്യന്‍ സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ സംവിധായകനാണ് മണിരത്‌നം. സിനിമാജീവിതം ആരംഭിച്ച സമയത്ത് അദ്ദേഹം ഒരുക്കിയ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഒരേയൊരു മലയാള ചിത്രത്തില്‍ നായകനെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. ഉണരൂ എന്ന് പേരിട്ട ചിത്രത്തില്‍ സുകുമാരന്‍, രതീഷ് തുടങ്ങിയവരും വേഷമിട്ടിരുന്നു. ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു ഈ ചിത്രം.
1984 ലെ വിഷു ദിനത്തിലായിരുന്നു ഉണരൂ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. റിലീസിങ്ങ് ദിനത്തില്‍ തന്നെ മമ്മൂട്ടി ചിത്രം കണ്ടിരുന്നു. സിനിമ കണ്ടു കഴിഞ്ഞതിനു ശേഷം താരം തന്റെ അഭിപ്രായം അണിയറപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തി വെച്ച് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനായിരുന്നു മമ്മൂട്ടി നിര്‍ദേശിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവിനോടാണ് ഇക്കാര്യം അറിയിച്ചത്. ചേട്ടന്റെ കൈയ്യില്‍ കാശില്ലെങ്കില്‍ ഒരു ലക്ഷം രൂപ തന്ന് സഹായിക്കാമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ചാല്‍ പടം സൂപ്പര്‍ഹിറ്റാവുമെന്നും മമ്മൂട്ടി പറഞ്ഞിരുന്നുവത്രേ.
എന്നാൽ, അന്നത്തെ കാലത്ത് അത്തരത്തിലൊരു പരീക്ഷണം സാധ്യമല്ലെന്ന് പറഞ്ഞ് നിര്‍മ്മാതാവ് മമ്മൂട്ടിയുടെ അഭിപ്രായത്തെ പിന്തള്ളുകയായിരുന്നു. അങ്ങനെയാണ് മണിരത്‌നത്തിന്റെ ഒരേയൊരു മലയാള ചിത്രമായ ഉണരൂ ബോക്‌സോഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങിയത്.മലയാളം അറിയാത്ത തമിഴ് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. ശൈലികള്‍ തമ്മിലുള്ള വ്യത്യാസം സംഭാഷണങ്ങളുടെ നീണ്ട നിരയാണ് ടി ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയുടെ പ്രധാന സവിശേഷത. നിരവധി സിനിമകള്‍ അത്തരത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ വെട്ടിയൊതുക്കി ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് മണി രത്‌നത്തിന്റേത്.