കുവൈതില്‍ ഭാര്യയെ അടിച്ചുകൊന്ന് മൃതദേഹം സ്ലീപിങ് ബാഗിലാക്കി ഉപേക്ഷിച്ചെന്ന കേസില്‍ യുവാവിന് വധശിക്ഷ. കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതിയായ കുവൈതി പൗരന് അപീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ്കോടതിയുടെ ശിക്ഷാവിധി ശരിവച്ചുകൊണ്ട് അപീല്‍ കോടതിയും കഴിഞ്ഞ ദിവസം കേസില്‍ വിധി പറയുകയായിരുന്നു.
യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകളെ കുറച്ച് ദിവസമായി കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാവാണ് ഫിര്‍ദൗസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവ് അയാളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും ആരോടും പ്രതികരിക്കുന്നില്ലെന്നും മാതാവ് പൊലീസിനെ അറിയിച്ചു. മകളും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചയുടന്‍ തന്നെ കാണാതായ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒപ്പം ഭര്‍ത്താവിനായുള്ള അന്വേഷണവും ഊര്‍ജിതമാക്കി. ഭര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് ഇയാള്‍ ചില സാമ്ബത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണെന്നും ഭാര്യയെ കാണാതായ അന്നുമുതല്‍ ഒളിവിലാണെന്നും പൊലീസ് കണ്ടെത്തിയത്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊന്ന വിവരം സമ്മതിച്ചത്.
കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി തനിക്ക് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് കള്ളം പറഞ്ഞ് സാല്‍മിയിലെ ഒരു മരുഭൂമിയിലേക്ക് ഭാര്യയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. അവിടെവച്ച് ഇരുമ്ബ് വടികൊണ്ട് പല തവണ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. മൃതദേഹം സ്ലീപിങ് ബാഗില്‍ ഒളിപ്പിച്ച ശേഷം, മൃഗങ്ങളുടെ ശവങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു. വിറക് കൊണ്ട് മൃതദേഹം ഒളിപ്പിച്ചുവെന്നും ഇയാള്‍ മൊഴി നല്കി.