വയനാട്ടിൽ സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തിയെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണമെത്തിയത് സ്ഥിരീകരിച്ചുള്ള ബി ജെ പി നേതാവ് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ കൂടുതല്‍ വിവരങ്ങളാമ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മൂന്നരക്കോടി വരവും ഇതില്‍ 1.69 കോടി ബാക്കിയുണ്ടെന്നുമാണ് ഇ-മെയില്‍ സന്ദേശത്തിലുള്ളത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള തിരഞ്ഞെടുപ്പ് സമയത്തെ വിശദമായ കണക്കു വിവരങ്ങളാണ് 11 പേജിലായി ഇ-മെയിലിലൂടെ അയച്ചിട്ടുള്ളത്. അമിത് ഷാ മീനങ്ങാടിയിലെത്തിയ സമ്മേളന പരിപാടിക്ക് 68.25 ലക്ഷം ചെലവായെന്നും ഈ കണക്കിലുണ്ട്.
ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണക്കായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കാണിച്ചിരിക്കുന്നത് 17 ലക്ഷം രൂപയാണ്. ബി ജെ പി ഭാരവാഹികളുടെ പുനസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ സ്ഥിതി രൂക്ഷമാക്കും. വയനാട് ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിലും ഫണ്ട് തര്‍ക്കമാണെന്നാണ് സൂചന.