ലോകമെമ്പാടും നിരവധി സ്ത്രീകളുടെ മാറ്റത്തിന് കാരണമായ ‘മീ ടു’ മൂവ്മെന്റിനെ അവഹേളിക്കും വിധം പ്രസ്താവന നടത്തി എന്നാരോപിച്ച് നടി കെപിഎസി ലളിതക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ ഒരു പ്രമുഖ പത്രത്തില്‍ നടി എഴുതിയതാണെന്ന് പറയുന്ന പത്രത്തിലെ കുറിപ്പും പ്രതിഷേധം ഉന്നയിച്ചവര്‍ പങ്കുവെച്ചിട്ടുണ്ട്.
കെപിഎസി ലളിതയുടെ വാക്കുകള്‍ ഇങ്ങനെ:
‘അച്ഛന് എന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തപ്പോള്‍ കുടുംബക്കാരും അയല്‍വാസികളും തട്ടിക്കയറി. പെണ്‍കുട്ടികളുണ്ടെങ്കില്‍ സിനിമയില്‍ അഴിഞ്ഞാടാന്‍ വിടുന്നതിനേക്കാള്‍ കടലില്‍ കൊണ്ടുപോയി കെട്ടിതാഴ്ത്ത് എന്നാണ് പറഞ്ഞത്. കലാഹൃദയനായിരുന്ന അച്ഛന് അനുകൂലിച്ചത് കൊണ്ട് മാത്രമാണ് ഞാനൊരു കലാകാരിയായത്. മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെയൊക്കെ കാലത്തെ സാഹചര്യങ്ങള്‍.’.. നടിയുടെ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ദീപ നിഷാന്ത് ഉൾപ്പെടെയുള്ളവർ നടിക്കെതിരെ രംഗത്തുവന്നു. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു മൂവ്മെന്റിനെയും ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീകളെയും അവഹേളിച്ചതിനാണ് കെപിഎസി ലളിതക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മീടു മൂവ്മെന്റ് ആരംഭിക്കുന്നത്. ഇതേ തുടര്‍ന്ന് ലൈംഗിക അതിക്രമികളായ നിരവധി പേരെയാണ് വെളിച്ചത്ത് കൊണ്ട് വരാനായത്.