18 വയസുള്ള ഫേസ്ബുക്ക് കാമുകിയെ ഒരുനോക്ക് കാണാൻ കിലോമീറ്ററുകള്‍ താണ്ടി ബൈക്കില്‍ എത്തിയ തൃശൂരിലെ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. പൈസയും പോയി മാനവും പോയി എന്ന അവസ്ഥയിലായി യുവാവ്. മുഖപടം അണിഞ്ഞ കാമുകി ഏറെ നിര്‍ബന്ധിച്ച ശേഷമാണ് മുഖം ഒന്ന് നേരില്‍ കാണിച്ചത്. ഒരിക്കല്‍ മാത്രമേ ആ മുഖത്തേക്ക് നോക്കാനുള്ള ശേഷി ഉണ്ടായിരുന്നുള്ളു. മുഖം കണ്ടതും കാമുകന് ഞെട്ടി. താന്‍ ഇത്രയും കാലം പ്രണയിച്ചത് 50 വയസ് പിന്നിട്ട വീട്ടമ്മയെ ആയിരുന്നു എന്ന സത്യം യുവാവിന് താങ്ങാനായില്ല. കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന സത്യം മനസ്സിലാക്കിയതോടെ 50 വയസ്സ് പിന്നിട്ട കാമുകിക്ക് നേരെ യുവാവ് കത്തി വീശി. ബഹളമായപ്പോള്‍ വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് കാമുകന് കൊണ്ടുവന്ന സമ്മാനങ്ങള്‍ പിടിച്ചെടുത്ത ശേഷം പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീത് ചെയ്ത് പറഞ്ഞയച്ചു. ഇതിനിടെ ഗൂഗിള്‍ പേ വഴി പല തവണകളായി അര ലക്ഷം രൂപയോളം കാമുകി അടിച്ചു മാറ്റിയിരുന്നു. ഒടുവിൽ 25,000 രൂപ തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയിൽ കാമുകിയെയും വിട്ടയച്ചു. 24 കാരനെ ട്രാപ്പില്‍ വീഴ്ത്താന്‍ തങ്ങളുടെ സംഘത്തില്‍പ്പെട്ട 18 കാരിയുടെ പടമാണ് വാട്സാപ്പിലും ഫെയ്സ്ബുക്കിലും 53 കാരി അയച്ചുകൊടുത്തത്.
കാസര്‍കോട് ഉപ്പള സ്വദേശിനിയായ ‘യുവതിയെ’ യുവാവ് പരിചയപ്പെട്ടത് ഫേസ്ബുക്ക് ചാറ്റിലൂടെയാണ്. മാസങ്ങളായി പരസ്പരം ചാറ്റിംഗ് തുടര്‍ന്നു വന്നെങ്കിലും ഫോട്ടോ പോലും പുറത്ത് വിടാത്ത രീതിയില്‍ അടക്കമുള്ള പെണ്‍കുട്ടിയായി കാമുകി മാറി. ഒടുവില്‍ നേരിട്ട് കാണാമെന്ന കരാറില്‍ ചാറ്റില്‍ വെച്ച് തന്നെ ഇരുവരും സമ്മതിക്കുകയായിരുന്നു. കാസര്‍കോട്, കുമ്ബള ഭാഗങ്ങളിലെ ഹണി ട്രാപ്പ് സംഘത്തില്‍പ്പെട്ട സ്ത്രീ തന്നെയാണ് ഇവരെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. വന്‍തോക്കുകളെ പോലെ ലക്ഷങ്ങള്‍ വാങ്ങിക്കാനൊന്നും ശേഷിയില്ല. ചതിയില്‍പ്പെടുത്തി 50,000 രൂപവരെ വാങ്ങാനുള്ള കപ്പാസിറ്റിയേ ഈ സ്ത്രീക്ക് ഉള്ളൂ എന്നാണ് പൊലീസ് പറയുന്നത്. കുമ്ബളയില്‍ പൊലീസ് അന്വേഷിക്കുന്ന ഒരു കേസിലും മറ്റൊരു സ്വകാര്യവ്യക്തി കുടുങ്ങിയ കേസിലും ഈ 53 കാരി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സ്ത്രീയുടെ ഫോണ്‍ കാളുകള്‍ പരിശോധിച്ചുവരികയാണ്.