കൊറോണ രാജ്യമാകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ
ക്രെെസ്തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ ‘കുരുത്തോല പെരുന്നാള്‍’ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രെെസ്തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലാണ്. ക്രെെസ്തവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ പള്ളികളിൽ നടക്കുമെങ്കിലും ജനപങ്കാളിത്തം ഉണ്ടാകില്ല. അഞ്ചുപേരിൽ താഴെ മാത്രമേ ചടങ്ങുകളിൽ പാടുള്ളൂവെന്ന നിർദേശം പാലിക്കണമെന്നു സഭാപിതാക്കന്മാർ ദേവാലയങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്.