വീടി ല്ലാത്തവർക്ക് അന്തിയുറങ്ങാൻ വാതിലുകൾ തുറന്നിട്ട് ഒരു ദേവാലയം. സാൻ ഫ്രാൻസിസ്കോയിലെ ‘വിശുദ്ധ ബോണിഫേസി’ന്റെ നാമത്തിലുള്ള ദൈവാലയത്തിലാണ് ഭവനരഹിതരായ ആളുകൾ അന്തിയുറങ്ങുന്നത്. ശരാശരി 225 പേരാണ് ദിവസവും ദൈവാലയത്തിലെ ചാരുബഞ്ചുകളിൽ സുഖനിദ്രയിലമരുന്നത്. 2004 ൽ നടപ്പാക്കിയ ‘ഗബ്ബിയോ പ്രോജക്റ്റി’ന്റെ ഭാഗമായാണ് ദൈവാലയം പാവങ്ങൾക്കു തലചായ്ക്കാനുള്ള ഇടമായത്. വീടില്ലാത്ത സ്ത്രീ പുരുഷന്മാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവർക്കു അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമുദായ പ്രവർത്തകനായ ഷെല്ലി റോഡറും ഫാ.ലൂയിസ് വിറ്റാലെയുമാണ് ‘ഗബ്ബിയോ പ്രൊജക്റ്റി’ന് രൂപം നൽകിയത്.
“ആരും ദൈവാലയത്തിലേക്ക് വരുന്ന ഞങ്ങളുടെ അതിഥികളോട് ഒരു ചോദ്യവും ചോദിക്കാറില്ല. അവർക്കു പ്രവേശിക്കാൻ തടസമായിരുന്ന എല്ലാം നീക്കം ചെയ്തു. അവിടെ പ്രവേശന ഫോമുകളില്ല. എല്ലാവരെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും അന്തസോടെ പരിഗണിക്കുകയും ചെയ്യുന്നു”; ‘ഗബ്ബിയോ പ്രോജക്റ്റി’ന്റെ വെബ്സൈറ്റിൽ പറയുന്നു. ദൈവാലയത്തിന്റെ മൂന്നിലൊരുഭാഗം വിശുദ്ധ സ്ഥലം ഉച്ചയ്ക്ക് 12.15 ന് ദിവ്യബലിയർപ്പിക്കാനെത്തുന്നവർക്കായി ഉപയോഗിക്കുമ്പോൾ മൂന്നിൽ രണ്ടുഭാഗവും ‘ഗബ്ബിയോ പ്രോജക്റ്റി’ന്റെ ഭാഗമായി പാവങ്ങൾക്ക് അന്തിയുറങ്ങാൻ നീക്കിവെച്ചിരിക്കുകയാണ്.
ഭയന്ന നഗരവാസികളും വിശന്ന ചെന്നായയും തമ്മിൽ വിശുദ്ധ ഫ്രാൻസിസ് അസീസി സമാധാന ഉടമ്പടി ഉണ്ടാക്കിയ ഇറ്റലിയിലെ ‘ഗബ്ബിയോ’ നഗരത്തിന്റെ പേരാണ് പ്രോജക്റ്റിന് നൽകിയിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ ടെൻഡർലോയിനിലും മിഷൻനെയിബർഹുഡ്സിലും ജോലിയുള്ള ആളുകൾ നിരാശരായ ദരിദ്രരുടെ അടുത്താണ് താമസിക്കുന്നത്. ചിലപ്പോൾ ഇരുകൂട്ടരും തമ്മിൽ തെറ്റിദ്ധാരണകളും സംഘർഷങ്ങളും ഉണ്ടാകും. വീടുള്ള ഇടവകക്കാരെയും സന്ദർശകരേയും വീടില്ലാത്ത തങ്ങളുടെ അയൽക്കാരുമായി ബന്ധിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കുകയാണ് ‘ഗബ്ബിയോ പ്രോജക്റ്റ്.