കേരള-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 14 ആയി. വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന കോട്ടയം സ്വദേശി ബീന ഉൾപ്പെടെ 27 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മരിച്ച ഒൻപത് പേരെ തിരിച്ചറിഞ്ഞു. ആറ് ചെന്നൈ സ്വദേശികളേയും മൂന്ന് ഈറോഡ് സ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്. ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനിത, വിപിൻ, അരുണ് എന്നിവരും ഈറോഡ് സ്വദേശികളായ വിജയ, വിവേക്, തമിഴ്ശെൽവി എന്നിവരുമാണ് മരിച്ചത്.
രക്ഷപ്പെടുത്തിയ പത്ത് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും 17 പേരെ മധുരയിലേയും തേനിയിലെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറയിച്ചു. വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. ഇതിനിടെ തീ പടർന്നു പിടിക്കാൻ കാരണം അടുത്തുള്ള ഫാം ഹൗസുകളാണെന്നു ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നു. വേനൽ കടുത്തതോടെ, വരുന്ന മഴയ്ക്ക് മുന്നേ പരിസരം വൃത്തിയാക്കുന്നതിന് ഭാഗമായി വനത്തിനു സമീപമുള്ള ഫാം ഹൗസുകൾ ഉണക്കപ്പുല്ലിന് തീയിടാറുണ്ടായിരുന്നതായി പരിസരവാസികൾ പറയുന്നു. ഇത്തരത്തിൽ ഇട്ട തീയാണ് അതിവേഗം പടർന്നു പിടിച്ച് ദുരന്തമുണ്ടാക്കിയത്.
ചെന്നൈയിൽ നിന്നും 60 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിനായി വനമേഖലയിൽ എത്തിയത്. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് ഈ സംഘം ഉണ്ടാകുന്നത്. ഇന്നലെ ഉച്ചയോടെ മലകയറാൻ തുടങ്ങിയ ഇവർക്ക് അതിനുള്ള അനുവാദമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. നാലുവശത്തുനിന്നും തീ പടർന്നു പിടിച്ചതോടെ, സംഘം ചിതറിയോടി. പ്രദേശത്തെപ്പറ്റി അറിവില്ലാതിരുന ഇവരിൽ പലരും ഓടിവീണത് വലിയ ഗർത്തങ്ങളിലേക്കും കൊക്കയിലേക്കുമാണ്. കൈകാലുകൾ ഒടിഞ്ഞ പലരും അവിടടെ കിടന്നുതന്നെ മരണത്തിനു കീഴ്പ്പെടുകയായിരുന്നു. രക്ഷപെടാനായി പാറകളുടെ പൊത്തിലും മറ്റും ഒളിക്കാൻ ശ്രമിച്ചവർക്ക് ഗുരുതരമായി പൊള്ളലേറ്റു.