ആത്മാക്കളുടെ രക്ഷയ്ക്ക് പണം കൊടുത്ത് വാങ്ങേണ്ട ഒരു ഉടമ്പടിയല്ല വിശുദ്ധ കുര്‍ബാനയെന്നും അത് ക്രിസ്തുവിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ ഓര്‍മ്മയാണെന്നും എല്ലാവര്ക്കും അത് സൗജന്യമായി നല്‍കേണ്ടതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മരണമടഞ്ഞുപോയവരെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ നിശ്ശബ്ദമായ പ്രാര്‍ത്ഥനയിലൂടെ അനുസ്മരിക്കാമെന്നും എന്നാല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പണം നല്‍കേണ്ട കടമയില്ലെന്നും പാപ്പ വിശദീകരിച്ചു. മാര്‍ച്ച് ഏഴിന് നടന്ന പൊതുദര്‍ശന വേളയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷ സൗജന്യമാണ്. അതുകൊണ്ട് കുര്‍ബാന അര്‍പ്പിക്കാന്‍ നിങ്ങള്‍ പണം കൊടുക്കേണ്ടതില്ല. വിശുദ്ധ കുര്‍ബാന ക്രിസ്തുവിന്റെ ത്യാഗമാണ്. ഇത് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പാപ്പ പറഞ്ഞു.
ചില ഹോട്ടലുകളിലെല്ലാം, വിഭവങ്ങളുടെ വിലവിവരപ്പട്ടിക എഴുതിവച്ചിരിക്കുന്ന പോലെയാണ് ചില പള്ളികളില്‍ വിവിധതരം കുര്‍ബാനകളുടെ വിലവിവരപ്പട്ടിക എഴുതിവച്ചിരിക്കുന്നത്. മസാലദോശ, സാദാദോശ, പേപ്പര്‍ ദോശ, നെയ് ദോശ എന്നവയ്ക്ക് പലതരം വിലകള്‍ ഉള്ളതുപോലെയാണ് ഒറ്റക്കുര്ബാന, പാട്ടു കുര്‍ബാന, മരിച്ചവരുടെ കുര്‍ബാന, നട തുടര്‍ന്നുള്ള കുര്‍ബാന എന്നിവയ്ക്ക് വില വിവരങ്ങള്‍ എഴുതിവച്ചിരിക്കുന്നത് എന്നത് വിശ്വാസികൾ ചിന്തിക്കേണ്ട വിഷയം തന്നെയാണ്.