ബ്രസീല്‍ സ്വദേശിയായ റോസ്മിയര് ഡോ നാസിമെന്റോ സില്‍വ എന്ന മുപ്പത്തിരണ്ടുകാരിയുടെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു തന്റെ വിവാഹം വ്യത്യസ്തതയോടെ നടത്തണമെന്ന്. പക്ഷേ ആ സ്വപ്നദിനത്തില് തന്നെ മിന്നുകെട്ടിന് മുന്നേ തന്നെ അവള്‍ക്ക് ലോകത്തോട് വിട പറയേണ്ടി വന്നു. കുട്ടിക്കാലം തൊട്ടേ അവളുടെ ആഗ്രഹമായിരുന്നു തന്റെ വിവാഹം സാധാരണ വിവാഹങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായിരിക്കണം എന്ന്. അങ്ങനെ ആലോചിച്ചാണ് പ്രതിശ്രുതവരന് ഡമാസെനൊയ്ക്കും മുന്നൂറ് അതിഥികള്‍ക്കും സര്‍പ്രൈസ് നല്‍കിക്കൊണ്ട് ഹെലികോപ്റ്ററില്‍ വന്നിറങ്ങാന്‍ സില്‍വ തീരുമാനിച്ചത്.
പക്ഷേ സില്‍വയുടെ സ്വപ്നങ്ങളൊക്കെ വെണ്ണീറിലാക്കിയാണ് ആ ദുരന്തം കടന്നു വന്നത്. ഹെലികോപ്റ്റര്‍ നിലത്തെത്തും മുന്നേ തകര്‍ന്നു തരിപ്പണമായി. സില്‍വയ്ക്കൊപ്പം സഹോദരനും പൈലറ്റും ആറുമാസം ഗര്‍ഭിണിയായിരുന്ന ഫൊട്ടോഗ്രാഫറും മരിച്ചു. അള്‍ത്താരയില്‍ തന്റെ ഭാവി വധുവിനായി കാത്തുനിന്ന ഡമാസെനോ സംഭവങ്ങളൊന്നും അറിഞ്ഞില്ല. വധു എത്തേണ്ട സമയം കഴിഞ്ഞ് ഏറെനേരമായിട്ടും കാണാതിരുന്നപ്പോള്‍ വരനും കൂട്ടരും അന്വേഷിച്ചിരുന്നു. എന്നാല്‍ അവര്‍ പുറപ്പെട്ടു കഴിഞ്ഞുവെന്നായിരുന്നു ലഭിച്ച വിവരം.
മുന്നൂറോളം അതിഥികള്‍ ഉണ്ടായിരുന്നതില്‍ ആറുപേര്‍ക്കു മാത്രമായിരുന്നു സില്‍വ ഹെലികോപ്റ്ററിലാണു വന്നിറങ്ങുക എന്ന് അറിയാമായിരുന്നത്. കല്ല്യാണം നടക്കുന്ന സ്ഥലത്തു നിന്നും ഒരു മൈല്‍ അകലത്തിലുള്ള വനത്തില്‍ വച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെടുത്തത്. മഴയും മഞ്ഞും നിന്ന കാലാവസ്ഥ ആയിരുന്നതിനാല്‍ കാഴ്ച മങ്ങി മരത്തിലോ മറ്റോ ഇടിച്ചതാകാം അപകട കാരണമായതെന്നാണ് കരുതുന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: