ആരെയും ഭയപ്പെടുത്തും ഏകാന്തത നിറഞ്ഞ ഈ റെയില്‍വെ സ്റ്റേഷന്‍. ഇവിടെ എത്തുന്നവരാരും തിരിച്ചു പോകാറില്ല. ഒരു കാലത്ത് യാത്രക്കാരുടെ ബാഹുല്യംമൂലം നിറഞ്ഞ് കവിഞ്ഞിരുന്ന ഈ സ്‌റ്റേഷന്‍ പ്രേതബാധയുണ്ടെന്ന ഓരൊറ്റക്കാരണത്താല്‍ ഇന്ന് ആളൊഴിഞ്ഞുകിടക്കുന്നു. വല്ലപ്പോഴും നീണ്ട ചൂളമടിച്ച് പാളങ്ങളില്‍ കൂടി നിരങ്ങി നീങ്ങുന്ന ട്രെയിനുകളല്ലാതെ സന്ധ്യസമയങ്ങളില്‍ ഇവിടേക്കാരും എത്താറുമില്ല. റെയില്‍വെ ചരിത്രത്തില്‍ പ്രേത സ്റ്റേഷന്‍ എന്നറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെഗുന്‍ കോഡാര്‍ സ്റ്റേഷനിലാണ് സംഭവം.ഇപ്പോഴും 500ല്‍ താഴെ യാത്രക്കാര്‍ ഈ റെയില്‍വെ സ്‌റ്റേഷന്‍ ഉപയോഗിക്കു ന്നുണ്ടെങ്കിലും വൈകുന്നേരം 5.30 കഴിഞ്ഞാല്‍ ഇവിടം പ്രേതഭവനം തന്നെയാണ്. ഈ പ്രേത സ്റ്റേഷന്റെ ചരിത്രം തുടങ്ങുന്നത് 1960 ലാണ്. അന്ന് ഈ പ്രദേശം ഭരിച്ചിരുന്ന സന്താള്‍ ഗോത്രവര്‍ഗത്തിന്റെ രാജ്ഞി ലച്ചന്‍ കുമാരിയാണ് റെയില്‍വെ സ്‌റ്റേഷന് വേണ്ടി ഭൂമി വിട്ടു നല്‍കിയത് എന്ന് പര്യാപ്പ്ർടുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വെ ട്രാക്കില്‍ വെള്ളസാരിയുടുത്ത സ്ത്രീ രൂപത്തെ കണ്ടത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ അതിദാരുണമായി കൊല്ലപ്പെട്ട സ്‌റ്റേഷന്‍ മാസ്റ്ററെയാണ് നാട്ടുകാർ കാണുന്നത്. വെള്ളസാരിയുടുത്ത പ്രേതത്തിന്റെയും ബെന്‍ഗുന്‍ കോഡാര്‍ സ്‌റ്റേഷന്റെയും നിറം പിടിപ്പിച്ച കഥകള്‍ അന്ന് മുതല്‍ നാടു മുഴുവന്‍ പരക്കാന്‍ തുടങ്ങി.
യാത്രക്കാരും ഇന്ത്യന്‍ റെയില്‍വെയും കൈയൊഴിഞ്ഞ ബെഗുന്‍ കോഡാര്‍ ഗോണ്ടഡ് റെയില്‍വെ സ്‌റ്റേഷന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. സ്റ്റേഷന്റെ പരിസരത്തേക്ക് പകല്‍ വെളിച്ചത്തില്‍ പോലും ആരും പോകാതായി. രാത്രി കാലങ്ങളില്‍ ഇവിടേക്ക് പോകാന്‍ ധൈര്യം കാണിച്ചവരെ പിന്നീട് കണ്ടിട്ടു കൂടിയില്ല. എന്നാല്‍ 2009 ല്‍ റെയില്‍വെ മന്ത്രിയായിരുന്ന മമതാ ബാനര്‍ജി ഒരിക്കല്‍ ഇവിടേക്കെത്തുകയും റെയില്‍വെ സ്‌റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകാരം ബെഗുന്‍ കോഡാര്‍ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ നിറുത്തിത്തുടങ്ങിയെങ്കിലും കെട്ടുകഥകളില്‍ വിശ്വസിച്ചിരുന്ന നാട്ടുകാര്‍ ഇങ്ങോട്ടെത്താന്‍ മടിച്ചു.ബെഗുന്‍ കോഡാറില്‍ വെറും അഞ്ച് ട്രെയിനുകള്‍ക്ക് മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഇതില്‍ വരുന്നവരിലേറെയും ദൂരെ സ്ഥലങ്ങളില്‍ നിന്നും ബെഗുന്‍ കോഡാറിലെ വെള്ളസാരിയുടുത്ത പ്രേതത്തെ കാണാനെത്തുന്നവരാണ്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കച്ച കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാരാനോര്‍മല്‍ സൊസൈറ്റി ബെഗുന്‍ കോഡാറിലേക്ക് യാത്രക്കാരെ കൊണ്ട് വരാന്‍ തുടങ്ങി. ഇങ്ങോട്ടുള്ള ട്രെയിന്‍ യാത്രയും, ഹോട്ടല്‍ താമസവും, രാത്രി റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശനവും, ഇവിടുത്തെ ചരിത്രം കേള്‍ക്കലും ഒക്കെ ഉള്‍പ്പെട്ടതാണ്.