ഒരായുസിന്റെ ആരോഗ്യം മുഴുവൻ ഭാര്യക്കും മക്കൾക്കുമായി ജോലിചെയ്ത ശേഷം രോഗിയായി നാട്ടിലെത്തിയ പ്രവാസിയോട് ഭാര്യയുടെയും മക്കളുടെയും ക്രൂരത. ഇരുപത് വര്‍ഷം വിദേശത്ത് ജോലി ചെയ്തത് രോഗബാധിതനായി തിരിച്ചെത്തിയ പ്രവാസിയെ ഭാര്യയും മക്കളും വീട്ടില്‍ നിന്ന് പുറത്താക്കി. അഞ്ചല്‍ അറയ്ക്കല്‍ വടക്കേതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് വീട്ടുകാര്‍ ഉപേക്ഷിച്ചത്.
ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടതോടെ സുധീന്ദ്രന്‍ ഭാര്യക്കും മക്കള്‍ക്കും ഭാരമായി തീര്‍ന്നു. സംസാരശേഷിപോലും നഷ്ടമായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി ഭാര്യയും മക്കളും ബന്ധുവീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസില്‍ ഏല്‍പ്പിച്ചു.
തുടര്‍ന്ന് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസുകാര്‍ സുധീന്ദ്രനെ കൂടെ വിട്ടു. പിന്നീടും ഇവര്‍ സുധീന്ദ്രനെ ഓട്ടോയില്‍ നിന്ന് പുറത്തിറക്കിവിട്ടു ഇതു തടഞ്ഞ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ ഗാന്ധിഭവനില്‍ എത്തിച്ചത്. സുധീന്ദ്രന്‍ ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റിരുന്നു. സംസാരശേഷിപോലും നഷ്ടമായ സുധീന്ദ്രന്റെ ഇനിയുള്ള ജീവിതം ഗാന്ധിഭവനിൽ.