യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടനിലേയ്ക്ക് വരാൻ വർക്ക് പെർമിറ്റ് (സ്ഥാപനങ്ങൾ നൽകുന്ന ജോലിവാഗ്ദാനം) നിർബന്ധമാക്കുന്ന കടുത്ത കുടിയേറ്റ നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ തയാറെടുക്കുന്നു. നിലവിൽ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഈ നിയന്ത്രണം ബാധകമാണ്. ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾ പഠനശേഷം ഇവിടെത്തന്നെ തുടരുന്ന സാഹചര്യം ഇല്ലാതാക്കാനും പുതിയ സംവിധാനത്തിൽ കർശന നിയന്ത്രണങ്ങളുണ്ടാകും. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ ചുമതലക്കാരനായ മന്ത്രി ഡേവിഡ് ഡേവിസാണ് ഇന്നലെ പാർലമെന്റിൽ ഇതുസംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകിയത്.
പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ബ്രിട്ടനിലെത്തി എങ്ങനെയും ജോലി കണ്ടെത്തി ജീവിക്കാമെന്ന അവസ്ഥ മാറി ജോലി വാഗ്ദാനമുള്ളവർക്കു മാത്രമേ ബ്രിട്ടനിലേയ്ക്ക് വരാൻ സാധിക്കൂ എന്ന അവസ്ഥയാകും. അവിദഗ്ധരായ തൊഴിലാളികളുടെയും അഭയാർഥികളുടെയും നിർബാധമുള്ള ഒഴുക്കു തടയാൻ ഇതിലൂടെ സാധിക്കും. ഒപ്പം വിദഗ്ധരായ തൊഴിലാളികളെ ആവശ്യാനുസരണം റിക്രൂട്ട് ചെയ്യാനുള്ള അവസരം നിലനിൽക്കുകയും ചെയ്യും. ഇത്തരം റിക്രൂട്ടുമെന്റുകളിൽ മറ്റു രാജ്യക്കാരേക്കാൾ യൂറോപ്യൻ പൗരന്മാർക്ക് മുൻഗണനയുണ്ടാകും.
ഓസ്ട്രേലിയയിൽ മാതൃകയിലുള്ള പോയിന്റ് സംവിധാനത്തിൽ നിർദ്ദിഷ്ട പോയിന്റ് കരസ്ഥമാക്കുന്നവർക്ക് കുടിയേറ്റം സാധ്യമാണ്. എന്നാൽ ബ്രിട്ടനിലേയ്ക്ക് ആരു വരണമെന്ന് സർക്കാരിനു തീരുമാനിക്കാൻ കഴിയുന്ന സംവിധാനമാണ് താൻ ലക്ഷ്യമിടുന്നതെന്നും ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നത് അതാണെന്നും പുതിയ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കവേ തെരേസ മേയ് വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ കുടിയേറ്റ നിന്ത്രണത്തിൽ പ്രധാനമന്ത്രി മൃദുസമീപനം സ്വീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടെങ്കിലും പോയിന്റ് സംവിധാനത്തേക്കാൾ കൂടുതൽ ശക്തമായ നടപടികളാണ് അവർ ലക്ഷ്യമിട്ടതെന്ന് പിന്നീടുള്ള വിശദീകരണത്തിൽ വ്യക്തമായി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഏത് അംഗരാജ്യത്തും ഇപ്പോൾ സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള അവകാശമുണ്ട്. ജോലി ചെയ്യാൻ പ്രത്യേക അനുമതിയും ആവശ്യമില്ല. ഇത് മുതലെടുത്ത് കിഴക്കൻ യൂറോപ്യൻ രാജ്യമായ പോളണ്ടിൽനിന്നും സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ലക്ഷങ്ങളാണ് പത്തുവർഷത്തിനിടെ ബ്രിട്ടനിലേക്ക് കുടിയേറിയത്. ഇവർ സൃഷ്ടിക്കുന്ന സാമൂഹിക അരാജകത്വങ്ങൾക്കെതിരേയായിരുന്നു ബ്രെക്സിറ്റിൽ ബ്രിട്ടീഷ് ജനത വിധിയെഴുതിയതും യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവന്നതും.
ജനവിധിയെ മാനിക്കുന്ന തരത്തിലുള്ള അതിശക്തമായ കുടിയേറ്റ നിയന്ത്രണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. അതിർത്തിയുടെ നിയന്ത്രണം വീണ്ടെടുക്കാൻ യൂറോപ്യൻ വിപണി വിട്ടു പുറത്തുവരാൻ ബ്രിട്ടൻ തയാറെടുത്തുകഴിഞ്ഞു. ബദൽ വ്യാപാര കരാറുകൾക്കായുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ബ്രെക്സിറ്റ് നടപടികൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: