കേരള ബ്ലാസ്റ്റേഴ്‌സിനെതിരായി ഹീറോ സൂപ്പര്‍ കപ്പില്‍ കളിക്കേണ്ടിവരും എന്നറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് ബംഗളൂരു എഫ്‌സി പരിശീലകൻ സൈമൺ ഗ്രേസൺ. ഇതുമായി ബന്ധപ്പെട്ട് തന്റെ ടീം അംഗങ്ങൾക്ക് ഒരു സന്ദേശം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘സൂപ്പർ കപ്പിൽ കേരളത്തിന്റെ കൂടെയാണ് എന്നത് താത്പര്യജനകമാണ്. അത് കേട്ടപ്പോൾ ഞങ്ങളെല്ലാവരും ആദ്യം ചിരിച്ചു. വ്യത്യസ്ത തരം ആളുകളിൽ നിന്ന് പലതരം കാര്യങ്ങൾ കേൾക്കുമെന്ന് ഞാൻ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. അത് നമ്മെ ബാധിക്കാൻ പാടില്ല. നമ്മൾ മത്സരം ജയിച്ചു. ഇപ്പോൾ മുംബൈക്കെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ശ്രദ്ധ. കളിക്കാർ പറഞ്ഞതു ചെയ്തു.’ – അദ്ദേഹം പറഞ്ഞു. പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീക്കിക്ക് ഗോളിലാണ് ബംഗളൂരു കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴ്‌പ്പെടുത്തിയത്. ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കളി ബഹിഷ്കരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. വീണ്ടും കളി നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം ഐഎസ്എൽ അധികൃതർ തള്ളി. മുംബൈ സിറ്റിക്കെതിരെയുള്ള ഐഎസ്എല്ലിലെ ആദ്യ പാദ സെമി ഫൈനലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗ്രേസൺ. മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഏക ഗോളിൽ ബംഗളൂരു വിജയിച്ചു.
ഹീറോ സൂപ്പര്‍ കപ്പില്‍ കേരളം ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും നേർക്കുനേർ പോരാട്ടം; ആദ്യം ചിരിയാണ് വന്നതെന്ന് ബംഗളുരു കോച്ച്
RELATED ARTICLES