തിരുവനന്തപുരത്ത് ആദ്യമായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്ത് ആണ്. ധൂര്‍ത്തും ആഡംബരവും ഒഴിവാക്കണമെന്ന് വാദിക്കുന്ന സിപിഐഎം തന്നെയാണ് കേന്ദ്രകമ്മിറ്റി യോഗം ചേരുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ യുഡിഎഫ് വിമര്‍ശനമുന്നയിച്ച് കഴിഞ്ഞു. സംഭവം സോഷ്യല്‍മീഡിയയിലടക്കം വിവാദമായതോടെ വിശദീകരണവുമായി പാര്‍ട്ടി നേതാക്കളും രംഗത്തെത്തി.
തലസ്ഥാനം ആദ്യമായി ആതിഥ്യമരുളുന്ന കേന്ദ്രകമ്മറ്റിയോഗത്തിനായി, ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും തെലുങ്കാനയില്‍ നിന്നുമൊക്കെയായി സുരക്ഷാപ്രശ്‌നങ്ങളുള്ള നിരവധി നേതാക്കള്‍ പങ്കെടുക്കുന്നതിനാണ് യോഗം ഹോട്ടലിലേക്ക് മാറ്റിയതെന്നും, പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ഇത്രയും വിപുലമായ യോഗത്തിനുള്ള സൗകര്യമില്ലെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നിന്ന് 2 കിലോമീറ്റര്‍ മാത്രമാണ് ഹൈസിന്ത് ഹോട്ടലിലേക്കുള്ളത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം താമസിക്കുന്നതും ഹൈസിന്തിലാണ്. ഹൈസിന്തിലെ 100 മുറികളില്‍ 50 മുറികളും സ്വീട്ടുകളും സിപിഐഎം ബുക്ക് ചെയ്തു. 7000 മുതല്‍ 15,000 രൂപ വരെയാണ് മുറിവാടക.
”ഞങ്ങള്‍ക്ക് നല്ല ഇളവ് കിട്ടിയിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ കേന്ദ്രനേതാക്കള്‍ക്കും വേണ്ട സുരക്ഷ, ഗതാഗത സൗകര്യം, ഭക്ഷണം എന്നിവയ്‌ക്കെല്ലാം കൂടി നല്ലൊരു സംഖ്യ വരുമായിരുന്നു”, ഒരു പിബി അംഗം പറഞ്ഞു. പാര്‍ട്ടിക്ക് 1500 മുതല്‍ 2000 രൂപ വരെയ്ക്കാണ് മുറി ലഭിച്ചിട്ടുള്ളതെന്നാണ് സിപിഐഎം പറയുന്നത്. സൗജന്യ ഭക്ഷണവും വിരുന്ന് സല്‍ക്കാരവുമെല്ലാം ലഭിച്ചുവെന്നും സിപിഐഎം പറയുന്നു. മൂന്ന് ദിവസം നീളുന്ന പരിപാടിക്ക് ഏകദേശം 3 ലക്ഷത്തോളം രൂപ വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിക്കോ സിപിഐഎം കേരള സര്‍ക്കാരിനോ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നാണ് ഹൈസിന്ത് അധികൃതര്‍ പറയുന്നത്.
”പാര്‍ട്ടി പ്രതിച്ഛായക്ക് എതിരാണ് ഇതെന്ന് തോന്നുന്നില്ല. ലോജിസ്റ്റിക്കായും ഇളവുകള്‍ നോക്കിയുമാണ് ഇത്. മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ വലിയൊരു സംഖ്യ നല്‍കേണ്ടി വരുമായിരുന്നു”, ആഢംബര ജീവിതത്തെ വിമര്‍ശിക്കുന്ന സിപിഐഎം ആഢംബര ഹോട്ടലില്‍ യോഗം ചേരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരു കേന്ദ്രനേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അടുത്തിടെ പോലും സിപിഐഎം നേതാക്കള്‍, ആര്‍ഭാടജീവിതത്തെയും ആഢംബര വിവാഹങ്ങളെയും വിമര്‍ശിക്കുകയും ലളിതമായ ജീവിതശൈലിയില്‍ വിശ്വാസിക്കുന്നതായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: