കൊച്ചി: പൊതുഖജനാവിലെ പണം കൊണ്ട് നിര്‍മിച്ച ഹൈക്കോടതി കെട്ടിടത്തില്‍ ഏത് പൗരനും വരാന്‍ തടസ്സമുണ്ടാകരുതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയം മാത്രമല്ല, അഭിഭാഷകര്‍ ഉപയോഗിക്കുന്ന കെട്ടിടവും സ്ഥലവുമുള്‍പ്പെടെ ജുഡീഷ്യല്‍ നിയന്ത്രണത്തിലുള്ളതാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതിക്കകത്തും പുറത്തും സംഘം ചേരുന്നതും പ്രകടനം നടത്തുന്നതും കൂട്ടം ചേര്‍ന്ന് അഭിപ്രായ പ്രകടനം നടത്തുന്നതും നിരോധിച്ച് ഉത്തരവിട്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിരീക്ഷണം. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഉത്തരവും നിരീക്ഷണവും. ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ആറ് മലയാള പത്രങ്ങളിലും രണ്ട് ഇംഗ്‌ളീഷ് പത്രങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്.
ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയം, കോടതി സ്ഥിതി ചെയ്യുന്നതും ഇതോടനുബന്ധിച്ചുള്ളതുമായ സ്ഥലവും റാം മനോഹര്‍ പാലസ്, അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്, അഭിഭാഷകര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ ഇവയെല്ലം ജുഡീഷ്യല്‍ നിയന്ത്രണത്തിലുള്ളതാണ്. ഈ കെട്ടിടങ്ങള്‍ക്ക് ചുറ്റുമുള്ള റോഡുകള്‍ എന്നിവ പൗരന്‍മാര്‍ക്ക് ഉന്നത നീതി പീഠത്തിലേക്ക് ഭയരഹിതരായി കടന്നുവരാനുള്ള മാര്‍ഗമാണ്. ഭരണഘടനാപരമായ രീതിയില്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമ സംവിധാനത്തിന്റെ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കോടതി വളപ്പിലും ചുറ്റുമുള്ള റോഡുകളിലും കോടതിയിലേക്ക് നയിക്കുന്ന റോഡുകളിലെ 200 മീറ്റര്‍ പരിധിക്കകത്തും നിരോധം ബാധകമാണ്. പബ്‌ളിക് അനൗണ്‍സ്‌മെന്റുള്‍പ്പെടെ ഈ മേഖലയില്‍ പാടില്ല. കോടതിക്കകത്തുള്‍പ്പെടെ ഇതിന് വിരുദ്ധമായ സംഭവങ്ങളുണ്ടായാല്‍ പൊലീസിന് ഇടപെടാം. ഒറ്റയായോ കൂട്ടമായോ കോടതിയിലേക്ക് എത്തുന്ന പൗരന്‍മാരെ തടയാന്‍ പാടില്ല. നിയമവിരുദ്ധമായ കടന്നുകയറ്റത്തിന്റെയോ വിരട്ടലിന്‍േറയോ ലാഞ്ജന പോലും പാടില്ല. ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ പ്രധാന കര്‍ത്തവ്യം പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കാണാതായ മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതായി പൊലീസ് കോടതിയില്‍
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട; ഉൽക്കമഴ കാണാൻ തയ്യാറായിക്കോളൂ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: