കോട്ടയം: സ്കൂട്ടറില്‍ ഒറ്റക്കു യാത്രചെയ്തിരുന്ന യുവതിയെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്ത്തി ആക്രമിച്ചു. കോട്ടയം റബര്‍ബോര്‍ഡിന് സമീപത്ത് സ്വകാര്യസ്ഥാപനം നടത്തുന്ന യുവതിയെ അടിച്ചുവീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ചതായും അക്രമി നഗ്നത കാണിച്ചതായും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ കഴുത്തിന്റെ പിന്‍ഭാഗത്തും മാറിലും നഖംകൊണ്ടു മുറിഞ്ഞ പാടും ചതവുകളുമുണ്ട്.
ഇന്നലെ വൈകിട്ട് മാധവന്‍പടി ഭാഗത്തായിരുന്നു സംഭവമുണ്ടായത്. കോട്ടയത്തു നിന്നു സ്കൂട്ടറില്‍ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്ന് കാറിലെത്തിയ നാലുപേര്‍ മുന്നിലേക്കു കാര്‍ ഓടിച്ചു കയറ്റി സ്കൂട്ടര്‍ തടയുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. കാറിന്റെ ഡ്രൈവിങ്സീറ്റില്‍ നിന്ന് ഇറങ്ങി വന്ന കൈലിയും ടീഷര്‍ട്ടും ധരിച്ച ആള്‍ കഴുത്തില്‍ അടിച്ചതായും അടിയുടെ ആഘാതത്തില്‍ സ്കൂട്ടറില്‍നിന്നു താഴെവീണപ്പോള്‍ റോഡില്‍ വലിച്ചിഴച്ചുവെന്നും യുവതി പറയുന്നു. അക്രമി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നും മൊഴി നല്‍കിയിട്ടുണ്ട്.
രക്ഷിക്കാന്‍ ഓടിയെത്തി നാട്ടുകാരെ അക്രമിസംഘം ഭീഷണിമുഴക്കി മാറ്റിനിര്‍ത്തി. രക്ഷപ്പെടാന്‍ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. പൂച്ചട്ടിയെടുത്ത് ഇടിച്ചു. അവിടെയുള്ള വീട്ടുകാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് അടുത്തവീട്ടിലേക്ക് ഓടിക്കയറി. വീട്ടുകാര്‍ ഗേറ്റ് അടച്ചിട്ട് രക്ഷിച്ചു – ഇത്രയുമാണ് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് യുവതി പറഞ്ഞത്. അതേസമയം, ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് മണര്‍കാട് പൊലീസ് വ്യക്തമാക്കി. 37 വയസു തോന്നിക്കുന്ന, കൈലിയും ടീഷര്‍ട്ടും ധരിച്ച ആളാണ് മര്‍ദിച്ചതെന്നാണു യുവതി പറയുന്നത്.
ഒരാഴ്ച മുൻപ് മണര്‍കാട് ജംക്ഷനില്‍ യുവതി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നുള്ള പകയാണ് തന്നെ ആക്രമിച്ചതിന് കാരണമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. അപകടം വരുത്തിയ കാറിലെ യാത്രികര്‍ നഷ്ടപരിഹാരം നല്‍കിയാണു പ്രശ്നം പരിഹരിച്ചതെന്നും ഇതേ തുടര്‍ന്നുള്ള വിരോധമാകാം ഇത്തരമൊരു ആക്രമണത്തിനു പിന്നിലെന്നും യുവതി പറയുന്നു. പോലീസ് കേസ്എടുത്ത് അന്വേഷണം ആരംഭിച്ചു.
പിഞ്ചു കുഞ്ഞിനെ കൊല്ലാൻ അനുവാദം തേടി മാതാപിതാക്കള്‍ കോടതിയില്‍
സ്വന്തം കുഞ്ഞിനെ കൊല്ലാൻ നിർദേശിച്ച ഡോക്ടർക്ക് ഒരമ്മ അയച്ച ഹൃദയം തൊടുന്ന കത്ത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: