ജഡ്ജിയുടെ കണ്ണിനെ പോലും ഈറനണിയിച്ച ആ നിമിഷങ്ങള്‍ അരങ്ങേറിയത് അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ്. മകന്‍ നഷ്ടപ്പെട്ട ദുഃഖത്തിലും പ്രതികാരബുദ്ധി വെടിഞ്ഞ് ശത്രുവിനോട് ക്ഷമിച്ച പിതാവിന്റെശാന്തമായ വാക്കുകള്‍ കേട്ട് കുറ്റവാളിയായ ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡ് പൊട്ടിക്കരഞ്ഞു. മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച് ആ പിതാവ് പറഞ്ഞു ‘നിന്നോട് ഞാന്‍ പൊറുത്തിരിക്കുന്നു. പൊറുക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്’. ഇതിനു സാക്ഷ്യം വഹിച്ചവര്‍ക്കും കരച്ചില്‍ അടക്കാനായില്ല. കുറച്ചു സമയത്തേക്ക് കോടതി പിരിഞ്ഞിരിക്കുന്നു എന്ന് കണ്ണീരണിഞ്ഞു പറഞ്ഞു കൊണ്ടാണ് ജഡ്ജി തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റത്.
2015 ഏപ്രിലിലാണ് 22കാരനായ സലാഹുദ്ദീന്‍ ജിത്ത്‌മോദ് എന്ന യുവാവ് മോഷണത്തിനിരയായി കൊലചെയ്യപ്പെടുന്നത്. പിസ്സാ ഹട്ട് ഡെലിവറി ഡ്രൈവറായിരുന്നസലാഹുദ്ദീന്‍ ജോലികഴിഞ്ഞു മടങ്ങവെയാണ് മോഷ്ടാക്കളുടെ കത്തിക്കിരയായത്. കെന്റകിയിലെ ലെക്‌സിങ്ടണിലെ ഫ്‌ളാറ്റിൽ ഓര്‍ഡറനുസരിച്ച് ഭക്ഷണം നല്‍കാന്‍ എത്തിയതായിരുന്നു സലാഹുദ്ദീന്‍. അവിടെ വെച്ച് മോഷണത്തിനിരയായി കുത്തേറ്റായിരുന്നു സലാഹുദ്ദീന്റെ മരണം.
‘നഷ്ടപ്പെട്ടത് തിരിച്ചു നല്‍കാന്‍ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അന്ന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും ’ കുറ്റബോധത്താല്‍ കുനിച്ച മുഖത്തോടെ റെല്‍ഫോര്‍ഡ്, സലാഹുദീന്റെ പിതാവിനോടായി പറഞ്ഞു. വിചാരണക്കൂട്ടില്‍ നിന്നിറങ്ങിയ ജിത്ത്‌മോദ് കോടതി പിരിയും മുമ്പ്റെല്‍ഫോര്‍ഡിനെ വാരിപ്പുണരുന്ന ദൃശ്യം കോടതി മുറിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
31 വര്‍ഷത്തെ കഠിന തടവാണ് കോടതി ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്. എന്നാല്‍ വിധി പ്രസ്താവം കേട്ട പിതാവ് അബ്ദുള്‍ മുനിം സൊമ്പാത്ത്ജിത്ത്‌മോദ് മകന്‍ സലാഹുദീനെ കൊലപ്പെടുത്തിയ റെല്‍ഫോര്‍ഡിനെ കെട്ടിപ്പിടിച്ച് പറഞ്ഞതിങ്ങനെ, ‘തന്റെ മകന്‍ സലാഹുദ്ദീന്റെ പേരിലുംഅവന്‍ മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് മരിച്ച അവന്റെ അമ്മയുടെ പേരിലും ഞാന്‍ നിന്നോട് പൊറുക്കുന്നു’. ‘നിന്നെ ഞാന്‍ കുറ്റം പറയില്ല,നിന്നെ അത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച പിശാചിനോടാണ് എനിക്ക് വിരോധം’ അബ്ദുള്‍ മുനിം ജിത്ത്‌മോദ് റെല്‍ഫോര്‍ഡിനോടായി പറഞ്ഞു.