നാല് ചാരഉപഗ്രഹങ്ങളുടെ കൂടി വിക്ഷേപണം 2024ല്‍ നടത്താനൊരുങ്ങി ഉത്തരകൊറിയ. ഇതിനൊപ്പം മിലിറ്ററി ഡ്രോണുകള്‍ വികസിപ്പിക്കുകയും ആണവപരീക്ഷണം നടത്തുകയും ഉത്തരകൊറിയ ചെയ്യും. ഈ വര്‍ഷം നിരവധി പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു. നവംബറില്‍ ചാര ഉപഗ്രഹം മൂന്നാമതും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിന് പുറമേ ഡിസംബറില്‍ ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും കൊറിയ നടത്തിയിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിലാണ് ചാരഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചത്. യു.എസ് യുദ്ധം ഒഴിവാക്കാനാകാത്ത സ്ഥിതിയിലേക്ക് ഉത്തരകൊറിയയെ എത്തിക്കുകയാണെന്നും കിം ജോങ് ഉൻ കുറ്റപ്പെടുത്തി. ഉത്തരകൊറിയയെ ആക്രമിക്കാനുള്ള നീക്കങ്ങള്‍ മൂലം കൊറിയൻ ഉപദ്വീപില്‍ എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധംപൊട്ടിപുറപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കിം ജോങ് മുന്നറിയിപ്പ് നല്‍കിയതായി കൊറിയൻ വാര്‍ത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോര്‍ട്ട് ചെയ്തു.
ഏത് ആക്രമണത്തിന് മറുപടിയായി ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടത്തിന് വരെ ഒരുങ്ങിയിരിക്കാൻ സൈന്യത്തിന് കിം ജോങ് ഉൻ നിര്‍ദേശം നല്‍കി. നേരത്തെ ഉത്തരകൊറിയൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നല്‍കിയിരുന്നു.