ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ വധിക്കാൻ പോവുകയാണെന്ന് ഇസ്രായേല്‍. സിൻവാറിന്റെ വീട് ഇസ്രായേല്‍ സൈന്യം വളഞ്ഞുവെന്നും, അയാളെ അവിടെ നിന്ന് കണ്ടെത്തുന്നത് വരെയുള്ള സമയം മാത്രമേ ഇനി ബാക്കിയുള്ളു എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
സിൻവാര്‍ നിലവില്‍ വീടിനുള്ളില്‍ അല്ലെന്നും, ഭൂമിക്ക് അടിയിലുള്ള ഒളിത്താവളത്തില്‍ ആണെന്നുമാണ് വിവരം ലഭിച്ചതെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. “സിൻവാര്‍ അവിടെയുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം അവിടേക്ക് എത്തുന്നത്. എന്നാല്‍ അവിടെ നിന്ന് ലഭിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളും വിശദമായി പറയാനുള്ള ഇടമല്ല ഇപ്പോഴിത്. അയാളെ കണ്ടെത്തി വധിക്കുക എന്നത് മാത്രമാണ് തങ്ങളുടെ കടമയെന്നും” ഡാനിയല്‍ ഹഗാരി പറഞ്ഞു.
” ഗാസ മുനമ്ബില്‍ ഏത് ഭാഗത്തേക്കും ശത്രുവിനെ തിരക്കി പോകാമെന്ന് സൈന്യത്തോട് ഞാൻ അറിയിച്ചിരുന്നു. അവര്‍ ഇപ്പോള്‍ സിൻവാറിന്റെ വീട് വളയുകയാണ്. ആ വീട് അയാളുടെ താവളം അല്ലായിരിക്കാം. അതുകൊണ്ട് തന്നെ സിൻവാര്‍ അവിടെ നിന്ന് രക്ഷപെട്ടേക്കാനും സാധ്യതയുണ്ട്. പക്ഷേ ഇനി അയാളെ കണ്ടെത്തുന്നത് വരെയുള്ള കുറഞ്ഞ സമയം മാത്രമാണ് സിൻവാറിന് മുന്നിലുള്ളതെന്നും” നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.