ദീര്‍ഘകാല പോരാട്ടം മുന്നില്‍ക്കണ്ട് സൈനികവിന്യാസം ക്രമീകരിക്കുമെന്ന് ഇസ്രേലി പ്രതിരോധവക്താവ് ഡാനിയല്‍ ഹാഗാരി. ഇതിന്‍റെ ഭാഗമായി ആയിരക്കണക്കിനു സൈനികര്‍ ഉള്‍പ്പെടുന്ന അഞ്ചു ബ്രിഗേഡുകളെ വരുന്ന ആഴ്ചകളില്‍ ഗാസയില്‍നിന്നു പിൻവലിക്കും. ഇവര്‍ക്കു വിശ്രമവും പരിശീലനവും നല്കും. വര്‍ഷം മുഴുവൻ യുദ്ധം നീളാനുള്ള സാധ്യത കണക്കിലെടുത്താണിത്. അധികദൗത്യങ്ങളും സൈന്യത്തിനു നിര്‍വഹിക്കേണ്ടിവരാമെന്ന് ഹാഗാരി വ്യക്തമാക്കി. യുദ്ധം അതിന്‍റെ മൂര്‍ധന്യത്തിലാണെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. വിജയത്തിനു സമയം വേണമെന്നും യുദ്ധം മാസങ്ങള്‍ നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ കനത്ത ബോംബാക്രമണം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച രാത്രി മാത്രം ഗാസാ സിറ്റിയില്‍ 48 പേരാണു കൊല്ലപ്പെട്ടത്. പതിനൊന്നാഴ്ച പിന്നിടുന്ന ഗാസാ യുദ്ധത്തില്‍ ഇസ്രയേല്‍ ഇത്രയധികം സൈനികരെ ഒരുമിച്ചു പിൻവലിക്കുന്നത് ആദ്യമാണ്. വരും ദിവസങ്ങളില്‍ ഗാസയിലെ ചിലഭാഗങ്ങളില്‍ ഇസ്രേലി സേന ഓപ്പറേഷൻ പരിമിതപ്പെടുത്തിയേക്കുമെന്നാണു സൂചന. വടക്കൻ ഗാസ ഏതാണ്ട് പൂര്‍ണമായി ഇസ്രേലി നിയന്ത്രണത്തിലായിക്കഴിഞ്ഞു.