കൊറോണ വൈറസ് പോരാട്ടത്തിൽ യുഎഇയെ സഹായിക്കുന്നതിനായി ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന 88 അംഗ സംഘം ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നു. ഇന്ത്യയിലെ യുഎഇ എംബസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇയുടെ കൊറോണ വൈറസ് പോരാട്ടത്തിന് ശക്തിപകരുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ, വിദഗ്ധർ എന്നിവരുൾപ്പെടെ 88 പേരടങ്ങുന്ന ആദ്യ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎഇ എംബസിയാണ് ട്വിറ്ററിൽ കുറിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ കൊറോണ വൈറസിനെതിരെ പോരാടുകയാണ് ലക്ഷ്യം. മാസ്ക് അടക്കം ഏഴു ടൺ വൈദ്യസഹായ വസ്തുക്കൾ യുഎഇ ഇന്ത്യയിലേക്കും കയറ്റി അയച്ചു.
നേരത്തെ 15 അംഗ മെഡിക്കൽ സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചിരുന്നു. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും സാങ്കേതിക വൈദഗ്ധ്യം ഉറപ്പുവരുത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കാളിയാവുന്നതിനും വേണ്ടിയായിരുന്നു ഇത്. കൊറോണ വൈറസ് പരിശോധനയിലും ചികിത്സയിലും കുവൈത്ത് ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ 15 ഡോക്ടർമാരും ഹെൽത്ത് കെയർ പ്രൊഫഷണലുകളും ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ സംഘത്തെ കുവൈത്തിലേക്ക് അയച്ചത്.