നീണ്ടകാലത്തെ പ്രവാസികളുടെ നിരന്തര ആവശ്യത്തിനു വിരാമമിട്ട് ഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം തുറന്നു, കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. പ്രവാസിയായി രാജ്യംവിട്ട മഹാത്മജി നാടിന്റെ വിളി കേട്ട് മടങ്ങിയത്തെിയതില്‍ പ്രവാസികള്‍ക്ക് പാഠമുണ്ടെന്ന് മോദി പറഞ്ഞു. പ്രവാസികള്‍ ഇന്ത്യയുടെ കരുത്താണ്. ആ കരുത്ത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യയെ മാറ്റിമറിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട എല്‍.എം. സിങ്വിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ദേശീയ തലസ്ഥാനത്ത് പ്രവാസികള്‍ക്കായി ഒരു കേന്ദ്രം വേണമെന്ന നിര്‍ദേശം 2002ല്‍ മുന്നോട്ടുവെച്ചത്. പ്രവാസികളും പിറന്ന നാടും തമ്മിലുള്ള ബന്ധത്തെ കൂട്ടിയിണക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമെന്നായിരുന്നു ലക്ഷ്യം. 2004 ല്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാമത് പ്രവാസി ദിവസ് സമ്മേളനത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ പ്രവാസി ഭാരതീയ ഭവന്‍ നിര്‍മിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപനം നടത്തി. പിന്നീട് തഴയപ്പെട്ട പദ്ധതി 2011 ലാണ് വീണ്ടും സജീവമായത്. ഉദ്ഘാടനച്ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ തുടങ്ങിയവരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: