ഒമാനിൽ ഒന്‍പത് തൊഴിലകള്‍ക്കുള്ള വിസ നിരോധം മാനവ വിഭവ മന്ത്രാലയം ആറു മാസത്തേക്ക് കൂടി നീട്ടി. ശുചീകരണം, കാര്‍പെന്റര്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്, നിര്‍മാണ തൊഴിലാളികള്‍, ലോഹ സംസ്‌കരണം, ഇഷ്ടിക തൊഴിലാളി, സ്വകാര്യ മേഖലയിലെ ഒട്ടക ഇടയന്‍മാര്‍ എന്നീ വിസകള്‍ പുതിയത് അനുവദിക്കേണ്ടതില്ലെന്ന് നേരത്തെ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. വിസ നിരോധനം നീട്ടാന്‍ മന്ത്രാലയം നവംബര്‍ 26ന് നാല് വ്യത്യസ്ത ഉത്തരവുകളാണ് പുറത്തിറക്കിയത്. ചിലയിനങ്ങളില്‍ നിരോധനം ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു. ബാക്കിയുള്ള ഇനങ്ങളില്‍ അടുത്ത ജനുവരി ഒന്നു മുതല്‍ നിരോധം പ്രാബല്യത്തിലാകും.
നിര്‍മാണ തൊഴിലാളികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ആറുമാസ വിസ നിരോധനം 2013 നവംബര്‍ മുതലാണ് പ്രാബല്യത്തിലായത്. മാര്‍ക്കറ്റിങ്, ക്യാമല്‍ കീപ്പര്‍ ഇനങ്ങള്‍ക്ക് അതേവര്‍ഷം നവംബറിലും നിയമം പ്രാബല്യത്തിലായി.