ബംഗളൂരു: കേസ് കാര്യം ഒക്കെ എന്തായി എന്നറിയാനാണ് മഹേഷ് കൊല നടത്തിയ സ്ഥലത്ത് വീണ്ടും എത്തിയത്. എന്നാല്‍ ആ വരവ് കേസിന്റെ ചുരുളഴിച്ചപ്പോള്‍ പ്രതിയായ മഹേഷ് അഴിക്കുള്ളിലായി.
കഴിഞ്ഞ നവംബര്‍ 13നാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് മുന്‍ മാനേജരായിരുന്ന 80 കാരനായ രാജാറാമിനെ കാണാതാവുന്നത്. സഹോദരന്റെ പരാതിയില്‍ രാജാറാമിന്റെ വസതിയില്‍ വിദ്യാരണ്‍പുര പൊലീസ് പതിവായി റോന്ത് ചുറ്റാറുണ്ടായിരുന്നു. ഡിസംബര്‍ ആറിന് അപരിചിതന്‍ സംഭവ സ്ഥലത്തു കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടപൊലീസ് കോണ്‍സ്റ്റബിള്‍ കാര്യമന്വേഷിച്ചു. രാജാറാമിന്റെ ബന്ധുവാണെന്നും അയാള്‍ തിരിച്ചു വീട്ടിലെത്തിയോ എന്നറിയാനാണ് വന്നതെന്നുമായിരുന്നു മറുപടി. രാജാറാം വീട്ടില്‍ തിരിച്ചെത്തിയാല്‍ അറിയിക്കാമെന്നുറപ്പു നല്‍കി കോണ്‍സ്റ്റബിള്‍ മഹേഷിന്റെ നമ്പര്‍ വാങ്ങിയ.അതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.
വൈകീട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അന്നു നടന്ന സംഭവങ്ങളെല്ലാം വിശദീകരിക്കുന്നതിനിടെ അപരിചിതനെ കണ്ട വിവരവും കോണ്‍സ്റ്റബിള്‍ വിശദീകരിച്ചു. അയാള്‍ പറഞ്ഞ നമ്പര്‍ ശരിയാണോ എന്നറിയാന്‍ വാട്‌സാപ്പില്‍ പരിശോധിച്ചപ്പോള്‍ കക്ഷി പ്രതിയായ മഹേഷ് തന്നെ. സൈബര്‍ സെല്ലില്‍ നിന്ന് മഹേഷിന്റെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ 2-3 മാസങ്ങളായി പ്രതി സംഭവ സ്ഥലത്തു ഉണ്ടായിരുന്നതായും എന്നാല്‍ നവംബര്‍ 13ന് ശേഷം സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്നും മനസിലായപ്പോള്‍ അമ്പരന്നത് ചുമ്മാ നമ്പര്‍ കുറിച്ചെടുത്ത കോണ്‍സ്റ്റബിളാണ്.
ഉടന്‍ തന്നെ വീട്ടില്‍ നിന്നും പൊലീസ് പ്രതിയെ പൊക്കി. ചോദ്യം ചെയ്യലില്‍ മോഹനെന്ന മറ്റൊരാളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്നും സ്വത്തു തട്ടിയെടുക്കാനുള്ളശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചു. നവംബര്‍ 13ന് രാത്രി രാജാറാമിന്റെ വീട്ടിലെത്തിയ പ്രതികള്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാതെ വന്നതോടെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ആന്ധ്രാപ്രദേശിലെ ഹിന്ദുപൂരിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചതായും പ്രതികള്‍ സമ്മതിച്ചു. എതു കുറ്റകൃത്യതിലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും എന്ന സത്യം അങ്ങിനെ വീണ്ടും ഉറപ്പാവുന്നു.