അബൂദബി: വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അടുത്ത വര്‍ഷം തുടക്കമാകും. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. 2017ല്‍ ആരംഭിച്ച് 2021ഓടെ രാജ്യത്തെ മുഴുവന്‍ അധ്യാപകരെയും ലൈസന്‍സ് സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ അധ്യാപകരെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരും. വിവിധ വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാകും പദ്ധതിയുടെ പ്രയോഗവത്കരണം. ഇതിനായി ദേശീയതലത്തില്‍ പരീക്ഷ ഏര്‍പ്പെടുത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും.
ബിരുദമുള്ളവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ. അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍, കെ.എച്ച്. ഡി.എ, അബൂദബി സെന്‍റര്‍ ഫോര്‍ ടെക്നിക്കല്‍ ആന്‍റ് വൊക്കേഷനല്‍ എജുക്കേഷന്‍ ആന്‍റ് ട്രെയിനിങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപൈ്ളഡ് ടെക്നോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷക്ക് അധ്യാപകരെ പ്രാപ്തരാക്കാന്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തും. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ക്ളസ്റ്റര്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കെല്ലാം ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. സ്വന്തം നിലയില്‍ പ്രാപ്തി തെളിയിക്കാനുള്ള അവസരം കൂടിയാണ് അധ്യാപകര്‍ക്ക് ഇതിലൂടെ ലഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: