വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ നാളെ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കും. ഒരു ജയം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ ഭാവിതന്നെ മാറ്റിമറിച്ചേക്കും.ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പ് ക്രിക്കറ്റിലെ പുരുഷ-വനിതാ വിവേചനത്തെക്കുറിച്ച് തുറന്നു വിമര്‍ശിച്ച മിതാലി രാജിന് തങ്ങള്‍ പുരുഷ ടീമിനെക്കാള്‍ ഒട്ടും പിന്നലല്ലെന്നു തെളിയിക്കാനുള്ള സുവര്‍ണാവസരമാണിത്. ലോര്‍ഡ്‌സില്‍ നാളെ ഉച്ചയ്‌ക്ക് 3:30 മുതലാണ് മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.
കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 34 തവണ ഓസീസിനു മുന്നില്‍ കീഴടങ്ങിയ ഇന്ത്യയുടെ അവര്‍ക്കെതിരായ ഒമ്പതാം വിജയമാണിത്.
ഇക്കുറി ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഓസീസ് ഇന്ത്യയെ തകര്‍ത്തിരുന്നു. ഈ തോല്‍വികള്‍ക്കെല്ലാം ഉചിത സമയത്ത് കണക്കുവീട്ടുകയായിരുന്നു ഇന്ത്യന്‍ പെണ്‍പട. സെമിയില്‍ മഴ മൂലം 42 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 281 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 40.1 ഓവറില്‍ 245 റണ്‍സില്‍ അവസാനിച്ചു.
115 പന്തില്‍ ഏഴ് സിക്‌സറും 20 ഫോറുമടക്കം 171 റണ്ണുമായി പുറത്താകാതെനിന്ന ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തു വിജയശില്‍പിയായത്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (ആറ്), പൂനം റൗത് (14) എന്നിവരെ ക്ഷണത്തില്‍ നഷ്‌ടപ്പെട്ടെങ്കിലും നായിക മിതാലി രാജ് (61 പന്തില്‍ 36), ദീപ്‌തി ശര്‍മ (35 പന്തില്‍ 25), വേദ കൃഷ്‌ണമൂര്‍ത്തി (10 പന്തില്‍ പുറത്താകാതെ 16) എന്നിവരുടെ സഹായത്തോടെ ഹര്‍മന്‍പ്രീത് ഇന്നിങ്‌സ് പടുത്തുയര്‍ത്തി. ഒരൊറ്റ മത്സരം കൊണ്ട് രാജ്യത്തിന്റെ പ്രിയപുത്രിയായിരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍. ലോകകപ്പില്‍ സെമി ഫൈനലിനു മുമ്പ് വരെ മികച്ച അവസരം കിട്ടാതെ അസ്വസ്‌ഥയായിരുന്നു ഹര്‍മന്‍പ്രീത്.
സെമിക്കു മുമ്പ് വെറും 97 പന്തുകളാണ് അവര്‍ ലോകകപ്പ് മത്സരങ്ങളില്‍ നേരിടാനായത്. നാലാമതായി ഇറങ്ങുന്ന കൗറിന് പലപ്പോഴും ബാറ്റിംഗില്‍ അവസരം ലഭിച്ചില്ല. ഈ അസ്വസ്‌ഥതകള്‍കിടയിലാണ് കൗര്‍ ഓസ്‌ട്രേലിയക്കെതിരേ സെമി ഫൈനലിന് ഇറങ്ങിയത്. ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത് വെറുതെയല്ലെന്നും തെളിക്കുന്നതായിരുന്നു കൗറിന്റെ ഇന്നിംഗ്‌സ്.